തൃശ്ശൂർ: മുൻമന്ത്രിയും എംഎൽഎയുമായ സിപിഎം നേതാവ് എസി മൊയ്തീന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡ് അവസാനിച്ചു. 22 മണിക്കൂർ നീണ്ടുനിന്ന റെയ്ഡ് ഇന്ന് പുലർച്ചെ അഞ്ച് മണിയോട്കൂടിയാണ് അവസാനിച്ചത്. കരുവന്നൂർ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ടാണ് ഇഡി വീട്ടിലെത്തിയതെന്ന് എസി മൊയ്തീൻ വ്യക്തമാക്കി. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും ഇഡി സംഘം തന്റെയും ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചുവെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയാക്കലല്ല ഇഡി സംഘത്തിന്റെ ലക്ഷ്യം സംശയത്തിന്റെ മുനയിൽ നിർത്തി വേട്ടയാടുക എന്നതാണെന്ന് മൊയ്തീൻ ആരോപിച്ചു. കരുവന്നൂർ ബാങ്കിൽ നിന്നും മറ്റൊരു വ്യക്തിയ്‌ക്ക് വായ്പ ലഭിക്കാൻ ഞാൻ സഹായങ്ങൾ വഴിവിട്ട് സഹായങ്ങൾ ചെയ്‌തെന്ന ആരുടെയോ ഇരിങ്ങാലക്കുട സ്വദേശിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഏത് അന്വേഷണവുമായും സഹകരിക്കും. ഭയപ്പെട്ടു നിൽക്കേണ്ടതായിട്ടുള്ള ഒരു സാഹചര്യവും നിലവിൽ തനിക്കില്ലെന്നും മൊയ്തീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വസ്തുവിന്റെ രേഖയും വീടിന്റെ മുക്കും മൂലയും അന്വേഷണസംഘം അരിച്ചുപെറുക്കി. അന്വേഷണസംഘം ആവശ്യപ്പെട്ടത് അനുസരിച്ച് വീടിന്റെ രേഖ, വായ്പ രേഖകൾ, വസ്തു സംബന്ധമായ രേഖകൾ എല്ലാം കൈമാറി. ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ ഓഫീസിൽ എത്തിക്കാമെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞുവെന്നും മൊയ്തീൻ വ്യക്തമാക്കി.
Comments