കൊച്ചി: ട്രെയിനുകൾക്ക് നേരെയുളള ആക്രമണം രാജ്യത്ത് ഏറ്റവും അധികം നടക്കുന്നത് കേരളത്തിലെന്ന് റെയിൽവേ. കേന്ദ്ര രഹസ്യനേഷ്വണ വിഭാഗത്തിന് കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് നൽകിയ റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മൂന്ന് തവണ കേരളത്തിൽ വന്ദേഭാരതിനും സമീപകാലത്ത് ട്രെയിനുകൾക്ക് നേരെയും വ്യാപക ആക്രമണങ്ങൾ നടക്കുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. ആർപിഎഫ് നൽകിയ റിപ്പോർട്ടിനെ ശരിവയ്‌ക്കുന്നതാണ് സമീപകാലത്ത് ട്രെയിനുകൾക്ക് നേരെയുണ്ടായ ആക്രമണം.
മാസങ്ങൾക്ക് മുമ്പ് എലത്തൂരിൽ ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ നടന്ന ആക്രമണത്തിൽ മൂന്നു പേരാണ് മരിച്ചത്. വടക്കൻ ജില്ലകളിലാണ് ട്രെയിനുകൾക്ക് നേരെ ഏറ്റവുമധികം ആക്രമണങ്ങൾ നടക്കുന്നത്. കോഴിക്കോടിനും മംഗലാപുരത്തിനും ഇടയിലാണ് ട്രെയിനുകൾക്ക് നേരെ ഇതുവരെ നടന്ന ആക്രമങ്ങളിൽ അധികവും. 55 ആക്രമണങ്ങളാണ് 22 മാസത്തിനിടെ ട്രെയിനുകൾക്ക് നേരെ കേരളത്തിലുണ്ടായത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണെന്ന് ആർപിഎഫ് കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ആലോചനകളും റെയിൽവേ മന്ത്രാലയത്തിൽ നടക്കുന്നുണ്ട്. ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ ഏജൻസികളും സുരക്ഷാ ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ കേരളത്തിൽ എത്തിയേക്കുമെന്നാണ് വിവരം.
Comments