കണ്ണൂർ: സംസ്ഥാനത്ത് വീണ്ടും ട്രെയിനിന് നേരെ ആക്രമണം. കണ്ണൂരിലാണ് ഏറനാട് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. തലശ്ശേരി സ്റ്റേഷനിൽ സാധനങ്ങൾ വിൽക്കുന്നവർ തമ്മിലുണ്ടായ തർക്കം കല്ലേറിൽ കലാശിക്കുകയായിരുന്നു. ഇരുവരെയും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് കസ്റ്റഡിയിലെടുത്തു.
രാജ്യത്ത് ട്രെയിനുകൾക്ക് നേരെയുളള ആക്രമണം ഏറ്റവും അധികം നടക്കുന്നത് കേരളത്തിലാണെന്ന് ചൂണ്ടിക്കാട്ടി റെയിൽവേ കഴിഞ്ഞ ദിവസം കേന്ദ്ര ഇന്റ്‌ലിജൻസ് ബ്യൂറോയ്‌ക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേരളത്തിലെ ട്രെയിൻ സർവീസുകൾ നേരിടുന്ന സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് റിപ്പോർട്ട് നൽകിയത്.
55 ആക്രമണങ്ങളാണ് 22 മാസത്തിനിടെ ട്രെയിനുകൾക്ക് നേരെ കേരളത്തിലുണ്ടായത്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന കണക്കാണെന്ന് ആർപിഎഫ് കേന്ദ്ര രഹസ്യന്വേഷണ വിഭാഗത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളുടെ സുരക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളും ആലോചനകളും റെയിൽവേ മന്ത്രാലയത്തിൽ നടക്കുന്നുണ്ട്. ആക്രമണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ട്രെയിനുകളിൽ കർശന സുരക്ഷ ഏർപ്പെടുത്തണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അന്വേഷണ ഏജൻസികളും സുരക്ഷാ ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ കേരളത്തിൽ എത്തിയേക്കുമെന്നാണ് വിവരം.
Comments