തിരുവനന്തപുരം: ഹെൽമെറ്റില്ലാതെ വാഹനമോടിച്ച ഡിവൈഎഫ്ഐ നേതാവിന് പിഴയിട്ട സംഭവത്തിൽ പോലീസുകാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കി. സിപിഎം ഭീഷണിയെ തുടർന്ന് സ്ഥലംമാറ്റ നടപടിക്ക് വിധേയരായ മൂന്ന് പോലീസുകാരെയും പേട്ട പോലീസ് സ്റ്റേഷനിൽ തിരികെ നിയമിച്ചു. കമ്മീഷണർ സി.എച്ച് നാഗരാജുവിന്റേതാണ് ഉത്തരവ്. വകുപ്പ് തല അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. പോലീസുകാരുടെ സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച സിപിഎം പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ പോലീസ് തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
ഹെൽമറ്റ് ഇല്ലാതെ സ്‌കൂട്ടർ ഓടിച്ച ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി നിധീഷിന് പിഴ അടക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെയായിരുന്നു സിപിഎം പ്രവർത്തകർ ചൊവ്വാഴ്ച രാത്രി പേട്ട സ്റ്റേഷനിലേക്ക് എത്തിയത്. ഇതേതുടർന്ന് റോഡിൽ പോലീസും പ്രവർത്തകരുമായി കൈയാങ്കളിയും അസഭ്യവർഷവും ഉണ്ടായി. സിപിഎം ജില്ലാ സെക്രട്ടറി വി.ജോയിയെത്തി ഉദ്യോഗസ്ഥർക്കെതിരെ പോർവിളി നടത്തി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേതാക്കളെ അനുനയിപ്പിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
വാഹനപരിശോധനക്കിടെ എസ്‌ഐ അഭിലാഷും അസീമും ഡ്രൈവർ മിഥുനും മർദ്ദിച്ചുവെന്നായിരുന്നു ഡിവൈഎഫ്‌ഐയുടെ പരാതി. പെറ്റിചുമത്തിയ എസ്‌ഐമാരെ സ്റ്റേഷൻ ചുമതലയിൽ നിന്നും നീക്കിയതിനൊപ്പം ഡ്രൈവറെയും എആർ ക്യാമ്പിലേക്ക് മാറ്റി. ഇതിന് പിന്നാലെ ഇവർക്കെതിരെ നാർക്കോട്ടിക് സെൽ അസി.കമ്മീഷണർ അന്വേഷണവും തുടങ്ങി. സ്റ്റേഷനുള്ളിൽ വച്ച് എസ്‌ഐ അഭിലാഷ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് കമ്മീഷണർക്ക് ഡിവൈഎഫ്‌ഐ നേതാവ് നൽകിയ പരാതിയും അന്വേഷിച്ചു. പോലീസുകാർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ടിൽ കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റ നടപടി റദ്ദാക്കിയത്.
Comments