പാലക്കാട്: നെല്ല് സംഭരണ തുക ഓണത്തിന് മുമ്പ് നൽകുമെന്ന സർക്കാർ ഉറപ്പിൽ വിശ്വസിച്ചിരുന്ന കർഷകർ പ്രതിസന്ധിയിൽ. ചെറുകിട കർഷകർക്കുൾപ്പെടെ ഇനിയും സംഭരണ തുക ലഭിച്ചിട്ടില്ല. ഇനി വരും ദിനങ്ങളിൽ ബാങ്ക് അവധിയായതിനാൽ തന്നെ ഇക്കുറി കണ്ണീരോണമായിരിക്കുമെന്നാണ് കർഷകർ പറയുന്നത്.
മാസങ്ങൾക്ക് മുമ്പേ സംഭരിച്ച നെല്ലിന്റെ പണമാണ് ഇനിയും കിട്ടാനുള്ളത്. ഇവ കിട്ടിയാൽ മാത്രമേ ഇവരുടെ പല ആവശ്യങ്ങളും നടക്കൂ. പണമില്ലാത്തതിനാൽ മകന്റെ തുടർ ചികിത്സയിൽ പ്രതിസന്ധിയിലായവർ വരെ പാലക്കാടുണ്ട്. ചിറ്റൂർ ചിറപാടത്തെ ചെന്താമരയ്‌ക്ക് പണമില്ലാത്തതിനാൽ തന്നെ മകന്റെ വിവാഹം മാറ്റിവെയ്‌ക്കേണ്ട സാഹചര്യത്തിലാണ്. രണ്ട് മാസം കഴിഞ്ഞാലെങ്കിലും കല്യാണം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
280 കോടി രൂപയോളമാണ് പാലക്കാട് ജില്ലയിൽ മാത്രം നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ളത്. ഒരേക്കറിൽ താഴെ കൃഷിയുള്ളവർക്ക് പേരിന് മാത്രമാണ് സംഭരണ തുക കൊടുത്ത് തുടങ്ങിയിട്ടുള്ളത്. എന്നാൽ എത്രയാണ് കൊടുത്തതെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ സപ്ലൈകോ തയാറല്ല.
Comments