മലയാളി മനസുകളിൽ ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം തീർക്കാൻ വീണ്ടുമൊരു ഉത്രാട ദിനം കൂടി കടന്നെത്തി. തിരുവോണ ദിനത്തെ വരവേൽക്കാനുള്ള മലയാളികളുടെ അവസാനഘട്ട തത്ത്രപാടിലേക്ക് കടക്കുന്ന ദിവസം. നാളെ വിപുലമായി ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പോട് കൂടിയാണ് ഇന്നത്തെ രാവ് ഉണരുന്നത്. കാർഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓർമകളുടെ സവിശേഷമായ ദിനമാണ് ഉത്രാടം. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ വിപണി ഏറ്റവും സജീവമാകുന്ന ദിവസമാണ് ഇന്ന്.
എന്തൊക്കെ ഒരുക്കങ്ങൾ നടത്തിയാലും ഉത്രാട ദിനത്തിൽ മലയാളികളുടെ തയാറെടുപ്പിന് അവസാനമുണ്ടാകില്ല. പൂക്കളം ഒരുക്കാനും സദ്യ ഒരുക്കാനൊക്കെ വേണ്ടി സാധനങ്ങൾ വാങ്ങാനുള്ള തിരക്കിട്ട ഓട്ടത്തിലാണ് ഈ ദിവസം മലയാളികൾ. നാടാകെ ആഘോഷ പരിപാടികളും ഇന്ന് മുതൽ ആരംഭിക്കും. നാടും നഗരവുമെല്ലാം ഇന്ന് ഓണത്തിരക്കിലാകും.
ഉത്രാടദിവസത്തെ പൂക്കളത്തിനുമുണ്ട് പ്രത്യേകത. ഏറ്റവും വലിയ പൂക്കളങ്ങൾക്ക് തുടക്കം കുറിക്കുന്നതും ഇന്നാണ്. തിരുവോണം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഉത്രാടവും. നമ്മുടെ സംസ്‌ക്കാരവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഉത്രാടം. പണ്ടത്തെ കർഷകർ കാർഷിക വിളകൾ ദൈവത്തിന് സമർപ്പിക്കുന്ന ദിനം കൂടിയാണ് ഉത്രാടം.
ഉത്രാടത്തിന് ഏറെ പ്രധാനപ്പെട്ടതാണ് ഉത്രാട വിളക്ക്. നാലടി പൊക്കത്തിൽ വാഴ വെട്ടി അതിനെ ചിരാത് പോലെ ഉണ്ടാക്കി നിലത്ത് കുത്തി വെയ്‌ക്കും. ഇതിൽ പുന്നക്ക എണ്ണ ഒഴിച്ച് കത്തിക്കുന്നു. തന്റെ പ്രജകളെ കാണാൻ എത്തുന്ന മാവേലിയെ വരവേൽക്കാനാണ് ഉത്രാട വിളക്ക് തയ്യാറാക്കുന്നത്. പണ്ടുള്ളവർ മുടങ്ങാതെ ചെയ്തിരുന്ന ചടങ്ങാണിത്. മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും ആഘോഷ പരിപാടികളും തിരുവോണ ദിനത്തിലേക്കുള്ള മുന്നൊരുക്കങ്ങളും ഉത്രാട ദിനാഘോഷത്തിന് കൂടുതൽ വർണപ്പൊലിമ പകരുകയാണ്.
Comments