കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാളെ ചോദ്യം ചെയ്യാനായി ഹാജരാകില്ലെന്ന് ഇഡിയെ അറിയിച്ച് സിപിഎം നേതാവ് എ.സി. മൊയ്തീൻ. തുടർച്ചയായ അവധി കാരണം പത്തു വർഷത്തെ ഇൻകം ടാക്‌സ് റിട്ടേൺ രേഖകൾ എടുക്കാനായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നാളെ ഹാജരാകാൻ സാധിക്കില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ മൊയതീൻ അറിയിച്ചിരിക്കുന്നത്. ഇത് ലഭിച്ച ശേഷം മറ്റൊരുദിവസം ഹാജാരാകാമെന്നും മൊയ്തീൻ ഇ-മെയിലിലൂടെ ഇഡിയെ അറിയിച്ചു.
നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് എ.സി.മൊയ്തീനോട് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. മൊയ്തീന്റെ ബിനാമികളെന്ന് കരുതുന്ന മൂന്ന് പേരെയും ഇഡി ചോദ്യം ചെയ്യും. കിരൺ പി.പി., റഹിം സി. എം, ഷിജു എം.കെ, സതീഷ് കുമാർ.പി എന്നിവർക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് നൽകിയിട്ടുള്ളത്.
എ.സി. മൊയ്തീന്റെ വടക്കാഞ്ചേരിയിലെ വീട്ടിലും, ബിനാമികളെന്ന് സംശയിക്കുന്നവരുടെ വീടുകളിലും, ഓഫീസുകളിലും റെയഡ് നടത്തി ഇ ഡി സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിനെ തുടർന്ന് കൃത്യമായ കണക്ക് ബോധിപ്പിക്കാനാകാത്ത എ.സി. മൊയ്തീന്റെയും, ഭാര്യയുടെയുടെയും പേരിലുള്ള 28 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപങ്ങൾ ഇ.ഡി. മരവിപ്പിച്ചിരുന്നു. മൊയ്തീനുമായി ബന്ധപ്പെട്ട 15 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്.
Comments