ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയത്തിലൂടെ ഇന്ത്യ ലോകത്തെ പ്രചോദിപ്പിച്ചുവെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ജൊഹന്നാസ്ബർഗിലായിരുന്നു എങ്കിലും ഞങ്ങളുടെ മനസ് ലാൻഡിംഗ് സമയത്ത് ബെംഗളൂരിവിൽ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി സർവ്വകലാശാലയിൽ നടന്ന സെമിനാറിൽ ‘ജി20യും ആഗോള സ്വാധീനവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘ചന്ദ്രയാൻ ദൗത്യത്തിന്റെ തത്സമയ ലാൻഡിംഗ് കാണാൻ ഉച്ചകോടിക്കിടയിൽ ഞങ്ങൾ ഒരു ഇടവേള എടുത്തു. അന്നത്തെ ഉച്ചകോടിയിലെ ചർച്ചാ വിഷയം ചന്ദ്രയാൻ 3 ലാൻഡിംഗ് മാത്രമായിരുന്നു. ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കൻ രാഷ്‌ട്രങ്ങളിലെയും നേതാക്കളെ ചന്ദ്രയാൻ വിജയദൗത്യം പ്രചോദിപ്പിച്ചു. വളരെ സന്തോഷമാണ് ആ നിമിഷം തോന്നിയത്. രാജ്യം ചെയ്യുന്നതെല്ലാം എല്ലായ്‌പ്പോഴും ലോകത്തിന് തന്നെ മാതൃകയാണ്. ജി 20 ഒരു ഔദ്യോഗിക പരിപാടിയായിട്ടല്ല കാണുന്നത്. ഇതൊരു ദേശീയ ആഘോഷമായാണ് ഞങ്ങൾ നടത്തുന്നത്’ കേന്ദ്രമന്ത്രി പറഞ്ഞു.
‘ചന്ദ്രയാൻ-3 ദൗത്യത്തിന്റെ വിജയം ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ആവേശം സൃഷ്ടിച്ചു. ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുത്ത മറ്റ് രാജ്യങ്ങളുടെ പ്രതിനിധികളും പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ആശംസകൾ നേർന്നു. ഈ വിജയം ഒരു രാജ്യത്തിന്റെ മാത്രം വിജയമായി കണക്കാക്കാതെ മുഴുവൻ മാനവരാശിയുടെയും വിജയമായി അംഗീകരിക്കപ്പെട്ടത് രാജ്യത്തിന് തന്നെ അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments