യുഎഇ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നെയാദി സെപ്റ്റംബർ മൂന്ന് ഞായറാഴ്ച ഭൂമിയിൽ തിരിച്ചെത്തും. മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്ററാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇന്ന് തിരികെയെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് യാത്ര രണ്ട് ദിവസം കൂടി വൈകിപ്പിക്കുകയായിരുന്നു.
ആറ് മാസം നീണ്ട ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ ശേഷമാണ് സുൽത്താൻ അൽ നെയാദി ഉൾപ്പെടുന്ന ക്രൂ-7 സംഘം ഭൂമിയിലേക്ക് തിരിക്കുന്നത്. നാസയുടെ ബഹിരാകാശ സഞ്ചാരി സ്റ്റീഫൻ ബോവൻ, വാറൻ ഹോബർഗ് , റഷ്യൻ ബഹിരാകാശ സഞ്ചാരി ആൻഡ്രി ഫെദീവ് എന്നിവരാണ് സുൽത്താൻ അൽ നെയാദിക്കൊപ്പമുള്ളത്. സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ പേടകത്തിൽ സെപ്റ്റംബർ രണ്ട് നാളെ ഇവർ ബഹിരാകാശ പേടകത്തിൽ നിന്നും യാത്ര തിരിക്കും.
സെപ്റ്റംബർ മൂന്നിന് ഫ്‌ലോറിഡയിലെ താംപ തീരത്താകും പേടകം ലാൻഡ് ചെയ്യുക. ആറ് മാസത്തെ ദൗത്യത്തിനായി സംഘം മാർച്ച് മൂന്നിനാണ് ബഹിരാകാശ നിലയത്തിൽ എത്തുന്നത്. ക്രൂ-6 സംഘത്തിന് പൂർത്തിയാക്കാൻ സാധിക്കാതിരുന്ന ദൗത്യങ്ങൾ ബഹിരാകാശത്തെത്തിയ ക്രൂ-7 ദൗത്യത്തെ ഏൽപ്പിച്ചാണ് മടക്കം. ലാൻഡിംഗിന് മുന്നോടിയായി കാലാവസ്ഥാ വ്യതിയാനങ്ങൾ ഉൾപ്പെടെ വിലയിരുത്തി വരികയാണെന്ന് നാസ അറിയിച്ചു.
Comments