കണ്ണൂര്‍: ജില്ലയിൽ മൂന്ന് പേർക്ക് കൂടി മെലിയോയ്ഡോസിസ് രോഗം സ്ഥിരീകരിച്ചു. പയ്യന്നൂരിലെ കോറോം പ്രദേശത്താണ് മൂന്ന് പേർക്ക് രോഗലക്ഷണം കണ്ടെത്തിയത്. ആദ്യം 12 വയസ്സുകാരനും പിന്നാലെ ഒരു യുവാവിനുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പുറമേയാണ് മൂന്ന് പേർക്ക് കൂടി രോഗലക്ഷണം കണ്ടെത്തിയിരിക്കുന്നത്. ഇവരില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. പരിശോധനാ ഫലം അറിയാന്‍ ഒരാഴ്ച സമയമെടുക്കും.
നഗരസഭ പരിധിയിലെ കോറോം വില്ലേജില്‍ ജനങ്ങള്‍ ആശങ്കയിലാണ്. മലിനജലത്തിലൂടെ അണുബാധ പകർത്തുന്ന അപൂർവ്വ രോഗമാണ് മെലിയോയ്ഡോസിസ്. ആദ്യം രോഗം സ്ഥിരീകരിച്ച രണ്ടുപേർ ഇപ്പോഴും മംഗളൂരിവിലെ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 12 വയസ്സുകാരന്റെ താടിയില്‍ പഴുപ്പ് വന്ന് വ്രണമായതിന് പിന്നാലെയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇതിന് പിന്നാലെയാണ് സമാന രോഗ ലക്ഷണങ്ങളുമായി യുവാവിനെ മംഗളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചതും രോഗം സ്ഥിരീകരിച്ചതും.
പഴയങ്ങാടി താലൂക്ക് ആശുപത്രിയിലാണ് രോഗ ലക്ഷണമുള്ളവര്‍ പരിശോധന നടത്തിയത്. ലക്ഷണമുള്ളവർ പരിശോധനയ്ക്ക് വിധേയമാകണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.
Comments