ന്യൂഡൽഹി: സനാതനധർമ്മത്തിന് എതിരായ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. രാജ്യത്തെ ജനങ്ങള അപമാനിക്കുന്ന രീതിയിലാണ് ഉദയനിധി സ്റ്റാലിൻ സംസാരിച്ചത്. ജനങ്ങളെ ശ്രദ്ധിക്കാത്ത, സ്വയം മുതലെടുക്കുകയും സമ്പന്നരാക്കുകയും ചെയ്യുന്ന കുടുംബാധിപത്യ രാഷ്‌ട്രീയക്കാരെയാണ് തുടച്ചു നീക്കേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘തുടച്ച് നീക്കേണ്ടത് സനാതന ധര്‍മ്മത്തെ അല്ല, കുടുംബാധിപത്യ രാഷ്‌ട്രീയത്തെയാണ്. സനാതന ധർമ്മത്തെയും ഹിന്ദുമതത്തെയും അദ്ദേഹം വിമർശിക്കുന്നത് ഒരു ഉത്കണ്ഠയും കൂടാതെയാണ്. ഇതിനുള്ള കാരണം തന്നെ സംരക്ഷിക്കാൻ സമ്പത്തും കുടുംബാധിപത്യവും രാഷ്‌ട്രീയവും ഉണ്ടെന്ന തോന്നലാണ്. ഇതുകൊണ്ടാണ് അദ്ദേഹം തമിഴ്നാടിനെയും രാജ്യത്തെ ജനങ്ങളെയും അപമാനിക്കുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് 65 വര്‍ഷം നമ്മുടെ രാജ്യം കുടുംബാധിപത്യ രാഷ്‌ട്രീയം വച്ചുപുലര്‍ത്തുന്നവരുടെ ചൂഷണത്തിൽ കഴിയുകയായിരുന്നു. ഇത്തരക്കാരെ തുടച്ചുനീക്കേണ്ടത് നമ്മുടെ ദേശീയ ദൗത്യമായി കാണണം.’-രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിന്ദുമതത്തെ ഇല്ലാതാക്കാൻ ചെന്നൈയിൽ തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച സനാതന ഉന്മൂലന സമ്മേളനത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശം. സനാതന ധർമ്മം മലേറിയയും ഡെങ്കിപ്പനിയും പോലെയാണെന്നും അതിനാൽ അതിനെ തുടച്ചുനീക്കണമെന്നും വെറുതേ എതിർക്കരുതെന്നുമാണ് തുടച്ചു നീക്കണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചത്. ഇതിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്.
Comments