എറണാകുളം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മദ്യം നൽകിയ സംഭവത്തിൽ ബെവ്‌കോ ഷോപ്പ് ജീവനക്കാർക്കെതിരെ കേസെടുത്ത് പോലീസ്. വിദ്യാർത്ഥികൾക്ക് മദ്യം വിൽക്കരുതെന്ന നിയമം ലംഘിച്ചതിനാണ് മൂവാറ്റുപുഴ ബിവറേജ് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. പുഴയോരത്തിരുന്ന് മദ്യപിക്കുന്ന കുട്ടികളുടെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് നടപടി.
ഓഗസ്റ്റ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂൾ ഓണാഘോഷത്തിന് ശേഷം കുട്ടികൾ പുഴയോരത്തിരുന്ന് മദ്യപിച്ചു. അബോധാവസ്ഥയിലായ വിദ്യാർത്ഥികളുടെ ദൃശ്യങ്ങൾ ചിലർ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. വീഡിയോ വൈറലായതിന് പിന്നാലെയാണ് വിഷയത്തിൽ പോലീസ് ഇടപെട്ടത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് സംഭവത്തിലുണ്ടായിരുന്ന ചില വിദ്യാർത്ഥികളെ കണ്ടെത്തി ചോദ്യം ചെയ്തു. പിന്നാലെ സഹപാഠികളിൽ ചിലരാണ് മദ്യം നൽകിയതെന്ന് പോലീസിനോട് വെളിപ്പെടുത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൂവാറ്റുപുഴ ബിവറേജിൽ നിന്നാണ് മദ്യം വാങ്ങിയതെന്ന് തെളിഞ്ഞത്.
18 വയസ്സ് പൂർത്തിയാകാത്തവർക്ക് മദ്യം നൽകരുതെന്നാണ് അബ്കാരി ചട്ടം. അതേസമയം പ്രായപൂർത്തിയാകാത്ത ആർക്കും മദ്യം നൽകിയിട്ടില്ലെന്ന് ജീവനക്കാർ പോലീസിനോട് പറഞ്ഞു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുട്ടികൾക്ക് മദ്യം നൽകിയതിന് പിന്നിൽ ഇടനിലക്കാരുണ്ടോയെന്നും പോലീസ് അന്വേഷിച്ച് വരികയാണ്.
Comments