ലോകത്ത് അമ്പത് വയസിന് താഴെയുള്ളവരിൽ കാൻസർ 80 ശതമാനം വർദ്ധിച്ചതായി പഠന റിപ്പോർട്ട്. കഴിഞ്ഞ 30 വർഷത്തിനുള്ളിലാണ് ഇത്തരത്തിൽ കുതിപ്പുണ്ടായതെന്ന് പഠനത്തിൽ പറയുന്നു. സ്കോട്ലന്റിലെ എഡിൻബർഗ് സർവകലാശാലയും ചൈനയിലെ ഷെജിയാങ് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനുമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ബിഎംജെ ഓങ്കോളജി എന്ന ജേർണലിൽ ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
29-ഓളം കാൻസറുകളുടെ വിവിധ വകഭേദങ്ങളെ ആധാരമാക്കി 204 രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ള പഠനമാണിത്. ഇവയിൽ സ്തനാർബുദ നിരക്കിലാണ് കൂടുതലും വർദ്ധനവുണ്ടായിരിക്കുന്നത്. കൂടാതെ ഇതിൽ മരണനിരക്കും കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.ശ്വാസനാളത്തിലെ കാൻസറും പ്രോസ്റ്റേറ്റ് കാൻസറും ചെറുപ്പക്കാരിൽ വർദ്ധിച്ചു വരുന്നതായും പഠനത്തിൽ പറയുന്നു.
1990-നും 2019-നും ഇടയിൽ അർബുദ നിരക്കിൽ ക്രമാനുസൃതമായി വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ലിവർ കാൻസർ കേസുകളിൽ താരതമ്യേന 2.88 ശതമാനം ഇടിവും ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. കാൻസർ നിരക്കുകളുടെ വർദ്ധനവിൽ ജനിതക ഘടകങ്ങൾ പ്രധാനകാരണമാണ്. എന്നാൽ റെഡ്മീറ്റ്, ഉപ്പ്, മദ്യം, പുകയില എന്നിവയുടെ അമിത ഉപയോഗവും രാസപദാർത്ഥങ്ങൾ അടങ്ങിയ പഴങ്ങളുടെയും പച്ചക്കറികളുടെയും രോഗ സാദ്ധ്യത വർദ്ധിപ്പിക്കുന്നുവെന്ന് പഠനങ്ങൾ പറയുന്നു.
Comments