പുതുപ്പളളി: സഹതാപ തരംഗമാണ് ഉപതിരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇടതുമുന്നണിയുടെ ഭരണപരാജയത്തിനേറ്റ പ്രഹരമാണ്. ഇടതുപക്ഷത്തിന്റെ അഴിമതി കാരണം ഓണത്തിന് പോലും ഭരണസ്തംഭനമുണ്ടായി. കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനെ പാഠം പഠിപ്പിക്കണമെന്ന പൊതുജനങ്ങളുടെ അജണ്ടയാണ് പുതുപ്പളളി ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കേരളത്തിൽ ഇടതുമുന്നണി നേരിടുന്ന തകർച്ചയുടെ സൂചനയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ വോട്ട് കുറഞ്ഞതിന് മറ്റുളളവരെ പഴിക്കുന്ന നിലപാടാണ് വാസവനും ഗോവിന്ദനും ഉള്ളത്. ബിജെപിയുടെ വോട്ടാണ് ചാണ്ടി ഉമ്മന് കിട്ടിയതെന്ന ഇടതുപക്ഷത്തിന്റെ ആരോപണം തെറ്റാണ്. സർക്കസിലെ കോമാളികൾ പോലും ഇത്തരം തമാശ പറയില്ലെന്നും കെ. സുരേന്ദ്രൻ വ്യക്തമാക്കി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് സ്വാധീനമുളള മണ്ഡലങ്ങളിൽ ഇടതു വലതു മുന്നണികൾ എന്നത് ഇല്ലാതാകും. ബിജെപിക്ക് വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫ് മത്സരമാണ് നടക്കുക എന്നതിന്റെ സൂചനയാണ് ഇപ്പോൾ പുറത്തുവന്ന ഉപതിരഞ്ഞെടുപ്പ് ഫലം. ബിജെപിക്ക് വിജയസാദ്ധ്യതയില്ലാത്ത മണ്ഡലമാണ് പുതുപ്പള്ളി. ഇതുവരെ 25,000-ലധികം വോട്ടുകൾ പോലും ബിജെപിക്ക് പുതുപ്പള്ളിയിൽ ലഭിച്ചിട്ടില്ല. എൽഡിഎഫിന്റെ വോട്ടുചോർന്നത് അടിത്തറ ഇളകിയതിന്റെ ലക്ഷണമാണ്.
ബിജെപി സ്ഥാനാർത്ഥിയുടെ വോട്ട് കുറഞ്ഞിൽ സംഘടനാപരമായ വീഴ്ചയുണ്ടോ എന്ന് പരിശോധിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ജനപിന്തുണ വർദ്ധിപ്പിക്കാനുളള പ്രവർത്തനങ്ങൾ ബിജെപി നടത്തും. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യം വന്നതോടെ കേരളത്തിലെ മുന്നണികൾക്ക് സ്ഥാനമില്ലാതെയായി. ഇടതു കോൺഗ്രസ് സഖ്യം വേണ്ടെന്ന് ജനങ്ങൾ തിരുമാനിച്ചതിന്റെ തെളിവാണ് ത്രിപുര ഉപതിരഞ്ഞെടുപ്പിലെ ബിജെപിയുടെ നേട്ടം. അതിന്റെ ഉദാഹരണമാണ് പുതുപ്പള്ളിയിലെ ഫലം. കേരളത്തിൽ ഇൻഡി മുന്നണിക്ക് ഒരു സ്ഥാനാർത്ഥി മതി. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യത്തിലെ കക്ഷിയായി ഇടതുപക്ഷം മത്സരിക്കുന്നത് എന്തിനാണെന്ന് ജനം ചോദിക്കും. ഗോവിന്ദനെ പോലെ ക്യാപ്‌സൂളുകളുമായി ബിജെപി വരില്ല. വസ്തുത വസ്തുതയായി അവതരിപ്പിക്കും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്തതിന് ശേഷം മാദ്ധ്യമങ്ങളെ കാണുമെന്നും അദ്ദേഹം പറഞ്ഞു.
Comments