ന്യൂഡൽഹി: ഇന്ത്യയുടെ ബഹിരാകാശ പര്യവേക്ഷണങ്ങളെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗന്നാഥും. ചന്ദ്രയാൻ-3, ആദിത്യ-എൽ1 ദൗത്യങ്ങളുടെ വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഇസ്രോയിലെ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും ബൈഡൻ അഭിനന്ദനം അറിയിച്ചു. ബഹിരാകാശ മേഖലയിലെ സഹകരണം പ്രതീക്ഷിക്കുന്നുവെന്നാണ് ഇന്ത്യയുടെ വിജയ ദൗത്യങ്ങൾക്ക് അഭിനന്ദനം അറിയിച്ച് ജഗന്നാഥ് പറഞ്ഞത്.
ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യ-യുഎസ് പങ്കാളിത്തം ദൃഢമാക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. ഇസ്രോയും നാസയും സംയുക്തമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ പരിശീലനത്തിനും മറ്റും പദ്ധതിയിടുന്നതായി ബൈഡൻ സൂചിപ്പിച്ചു. 2024 -ലാകും ഇത് നടക്കുക. ബഹിരാകാശ സഹകരണം വർദ്ധിപ്പിക്കുന്നതിനായി വർക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യതയും നേതാക്കൾ പങ്കുവെച്ചു. മൈനർ പ്ലാന്റ് സെന്റർ വഴിയുള്ള ഛിന്നഗ്രഹ കണ്ടെത്തലുകളിലും ഇന്ത്യയുടെ പങ്കാളിത്തം നിർണായകമാണ്. ഈ മേഖലയിലും ഏകോപനം വർദ്ധിപ്പിക്കാനും ഇരു രാജ്യങ്ങളും പദ്ധതിയിടുന്നുവെന്നും പ്രസിഡന്റിന്റെ പ്രസ്താവനയിൽ പറയുന്നു.
ജി20 ഉച്ചകോടിയ്‌ക്കായി ഇന്ത്യയിലെത്തിയ വേളയിലാണ് ബൈഡൻ പ്രധാനമന്ത്രിയെ നേരിൽ കണ്ട് അഭിനന്ദനം അറിയിച്ചത്. ഇന്ത്യ-യുഎസ് സൗഹൃദം ആഗോള നന്മയെ മുന്നോട്ട് നയിക്കുന്നതിൽ ബൃഹത്ത പങ്ക് വഹിക്കുന്നതായി ജി20 ക്ക് മുന്നോടിയായി നടന്ന യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ തീരുമാനങ്ങളിലും നേതൃത്വത്തിലും അഭിമാനമുണ്ടെന്നായിരുന്നു മൗറീഷ്യസ് പ്രധാനമന്ത്രി പറഞ്ഞത്. ജി20-യുടെ അദ്ധ്യക്ഷപദവി വഹിച്ച് ലോകത്ത് പ്രകടമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞ രാജ്യമാണ് ഭാരതമെന്നും അദ്ദേഹം പ്രശംസിച്ചിരുന്നു.
Comments