ആലപ്പുഴ: വിഭാഗീയതയിൽ ആടിയുലഞ്ഞ് കുട്ടനാട് സിപിഎം. സിപിഎം വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആരോപിച്ച് ജില്ലാ സെക്രട്ടറിയേറ്റ് മൂന്ന് പേരെ പുറത്താക്കി. എ.എസ് അജിത്, വി.കെ കുഞ്ഞുമോൻ, എം.ഡി ഉദയ് കുമാർ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. വിഭാഗീയതയും ഏകപക്ഷീയമായ ഏരിയ കമ്മിറ്റിയുടെ നിലപാടുകളും കാരണം അടുത്തിടെ ഇവർ സിപിഎം വിട്ട് സിപിഐയിൽ ചേർന്നിരുന്നു.
അതിനിടെ,പാർട്ടിയിൽ നിന്ന് പുറത്താക്കിയവർക്കെതിരെ കുട്ടനാട്ടിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വർഗ വഞ്ചകരെന്നും ഒറ്റുകാരെന്നുമാണ് പോസ്റ്ററുകളിലുള്ളത്. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിൽ 222 പേർ കഴിഞ്ഞയാഴ്ച സിപിഐയിൽ ചേർന്നിരുന്നു. എന്നാൽ ഇതിൽ ഔദ്യോഗിക സ്ഥിരീകരണം സിപിഐ ഇതുവരെ നൽകിയിട്ടില്ല.
ഒരിടവേളയ്‌ക്ക് ശേഷം ആലപ്പുഴയിൽ സിപിഎമ്മും സിപിഐയും തമ്മിൽ പോര് തുടങ്ങിയിരുന്നു. കഴിഞ്ഞ പാർട്ടി സമ്മേളനത്തിന് പിന്നാലെ ഏരിയാ കമ്മിറ്റി നേതൃത്വത്തിനെതിരെ ഒരു വിഭാഗം പ്രവർത്തകർ രംഗത്തിറങ്ങി. കുട്ടനാട്ടിലെ പ്രശ്‌നങ്ങൾ സിപിഎം സംസ്ഥാന നേതൃത്വം ഇടപ്പെട്ട് പരിഹരിച്ചെന്ന് അവകാശപ്പെടുന്നതിനിടെയാണ് സിപിഐയിലേക്കുള്ള കൊഴിഞ്ഞു പോക്ക് ഉണ്ടായത്. കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള തലവടി, മുട്ടാർ, രാമങ്കരി, വെളിയനാട്, കാവാലം പഞ്ചായത്തുകളിൽ നിന്നുളള പ്രവർത്തകരാണ് സിപിഐയിൽ ചേർന്നിട്ടുള്ളത്.
Comments