ഡൽഹി: രാജ്യത്തിന്റേ പേര് ഭാരതം എന്നാക്കുന്നത് ചരിത്ര നിഷേധമാണെന്ന വാദവുമായി വയനാട് എംപി രാഹുൽ. പ്രതിപക്ഷ സഖ്യത്തിന് ഐ.എൻ.ഡി.ഐ.എ എന്ന് പേര് നൽകിയതിനാലാണ് ഇന്ത്യയുടെ പേര് മാറ്റാൻ ശ്രമിക്കുന്നത്. രാജ്യത്തിന്റെ ചരിത്രം ഭാവി തലമുറകൾ അറിയാതെ ഇരിക്കാനാണ് ഭാരതം എന്ന് പേര് ആക്കുന്നതെന്നും കോൺഗ്രസ് നേതാവ് അവകാശപ്പെടുന്നു. ഫ്രാൻസിലെ പാരീസിൽ സയൻസസ് പിഒ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഭാരതം എന്ന് പേര് നൽകുന്നതിനെ രാഹുൽ എതിർക്കുന്നത്.
രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരാൾക്കും അവരുടെ പ്രവൃത്തികൾക്ക് വില നൽകേണ്ടിവരും. ഇന്ത്യൻ ഭരണഘടന രണ്ട് പേരുകളും (ഇന്ത്യ, ഭാരത്) ഉപയോഗിക്കുന്നു. രണ്ടു വാക്കുകളും തികച്ചും കൊള്ളാം. രാജ്യത്തിന്റെ ചരിത്രം ഭാവി തലമുറകൾ അറിയാതെ ഇരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ഞങ്ങളുടെ സഖ്യത്തിന്റെ പേരാണ് കേന്ദ്രസർക്കാരിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഞങ്ങളുടെ സഖ്യത്തിന്റെ പേര് ഇന്ത്യ എന്നാണ്. അതുകൊണ്ടാണ് അവർ രാജ്യത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്. ഇന്ത്യയിൽ പൗരസമൂഹം ഭീഷണിയിലാണ്. എന്റെ പേരിൽ തന്നെ 24 കേസുകളുണ്ട്. ഇന്ത്യയിൽ ആദ്യമായി ക്രിമിനൽ മാനനഷ്ടക്കേസിൽ ഒരാൾക്ക് പരമാവധി ശിക്ഷ ലഭിക്കുന്നു. ഞങ്ങൾ ഈ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ജനാധിപത്യം സജീവമായി നിലനിർത്താനുള്ള പോരാട്ടത്തിലാണ് ഞങ്ങൾ. ബിജെപി വിദ്വേഷം പരത്തുകയാണ്- രാഹുൽ പറഞ്ഞു.
Comments