തിരുവനന്തപുരം: ബഹിരാകാശ മേഖലയിൽ പുത്തൻ മാറ്റങ്ങൾ സൃഷ്ടിക്കാൻ പെൺപട കളത്തിലിറങ്ങുന്നു. തിരുവനന്തപുരം പൂജപ്പുരയിലെ ലാൽ ബഹദൂർ ശാസ്ത്രി കോളേജിലെ മിടുക്കികൾ ഇസ്രോയുമായി കൈകോർക്കാനൊരുങ്ങുകയാണ്. വിമൺ എഞ്ചിനീയേർഡ് സാറ്റ്‌ലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന (വിസെറ്റ്) പേലോഡ് ബഹിരാകാശത്തേക്ക് അയക്കുകയാണ് ലക്ഷ്യം. ലോകം അഭിമുഖീകരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് പഠിക്കാനാകും ഈ ഉപഗ്രഹം ഉപയോഗപ്പെടുത്തുക.
ബഹിരാകാശത്തിലും ഭൗമോപരിതലത്തിലും പതിക്കുന്ന അൾട്രാവയ്‌ലറ്റ് രശ്മികളുടെ തോത് വിസെറ്റ് പഠിക്കും. കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള സുപ്രധാന കാര്യങ്ങൾ പഠിക്കാൻ ഉപഗ്രഹത്തിനാകുമെന്ന് വിദ്യാർത്ഥികൾ അവകാശപ്പെടുന്നു. സ്ത്രീകളുടെ നേതൃത്വത്തിലൊരുങ്ങുന്ന ആദ്യത്തെ ഉപഗ്രഹമാണിത്.
മൂന്ന് വർഷമെടുത്താണ് വിദ്യാർത്ഥികൾ ബഹിരാകാശ ക്ലബ് ഉപഹ്രഹം നിർമ്മിച്ചത്. അസിസ്റ്റന്റ് പ്രഫസറും കോളേജ് ബഹിരാകാശ ക്ലബ് കോർഡിനേറ്ററും ആയ ലിസി എബ്രഹാം ആണ് കുട്ടികളുടെ ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഈ വർഷാവസനത്തിൽ പിഎസ്എൽവിയുടെ ചിറകിലേറിയാകും വിസെറ്റ് പുറപ്പെടുക.
ഒരു കിലോഗ്രാം ഭാരം വരുന്ന സാറ്റ്‌ലൈറ്റ് കോ-പാസഞ്ചർ സാറ്റ്‌ലൈറ്റ് ആയിട്ടായിരിക്കും വിക്ഷേപണം നടത്തുക. ഐ.എസ്ആർഒ യുടെ ഏജൻസിയായ വിൻസ്പേസുമായി ഇൻസ്റ്റിറ്റ്യൂട്ട് കരാർ വച്ചിരുന്നു. സ്വകാര്യമേഖലയിലെ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഐഎസ്ആർഒയുടെ ഏകജാലക സംവിധാനമാണ് ഇൻസ്‌പേസ്.















