കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യയാണ് സ്ഥിരീകരണം നടത്തിയത്. കോഴിക്കോട് മരിച്ച രണ്ട് പേർക്കും നിപയുണ്ടായിരുന്നതായി വിദഗ്ധ പരിശോധനയ്‌ക്ക് പിന്നാലെയാണ് സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഫലം പോസിറ്റീവായത്.
കേന്ദ്ര സംഘം കേരളത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തും. ആദ്യം മരിച്ച ആളുടെ ഒന്‍പത് വയസുള്ള കുട്ടി വെന്റിലേറ്ററില്‍ ആണ്. മരിച്ച വ്യക്തിയുടെ ഭാര്യ ഐസൊലേഷനില്‍ ആണ്. വൈറസ് ബാധിച്ചതായി സംശയിക്കുന്ന നാല് പേരുടെ സാമ്പിൾ പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. 75 പേരുടെ സമ്പര്‍ക്ക പട്ടിക നിലവില്‍ തയ്യാറാക്കിയിട്ടുണ്ട്. ഇവര്‍ പ്രാഥമിക സമ്പര്‍ക്കത്തില്‍പ്പെട്ടവരാണ്. ഇന്നലെ മരിച്ച വ്യക്തി വടകരയിലെ സ്വകാര്യ ആശുപതിയിലും പോയിട്ടുണ്ട്.
അതേസമയം മന്ത്രി വീണാ ജോർജ്ജുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഫോണിൽ ബന്ധപ്പെട്ടു. കേരളത്തിലേക്ക് ഉടൻ കേന്ദ്രസംഘമെത്തുമെന്നും മൻസൂഖ് മാണ്ഡവ്യ അറിയിച്ചിട്ടുണ്ട്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ചാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിരിക്കുന്നത്. 0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.
Comments