കോഴിക്കോട്: ഒരിടേവളക്ക് ശേഷം നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത. 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് മേഖലകളും പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിൽ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാർഡുകൾ, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാർഡുകൾ, തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് – 1,2,20 വാർഡുകൾ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് – 3,4,5,6,7,8,9,10 വാർഡുകൾ, കായക്കൊടി ഗ്രാമപഞ്ചായത്ത് – 5,6,7,8,9 വാർഡുകൾ, വില്യപ്പളളി ഗ്രാമപഞ്ചായത്ത് – 6,7 വാർഡ്, കാവിലും പാറ ഗ്രാമപഞ്ചായത്ത് – 2,10,11,12,13,14,15,16 വാർഡുകളുമാണ് കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിച്ചത്.
ഈ മേഖലകളിൽ നിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല. ആവശ്യസാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾക്ക് മാത്രമാണ് മേഖലയിൽ അനുവദനിച്ചിരിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ മാത്രമാകും പ്രവർത്തന സമയം. മരുന്ന് ഷോപ്പുകൾക്കും മറ്റു ആരോഗ്യ കേന്ദ്രങ്ങൾക്കും സമയപരിധിയില്ല. ബാങ്കുകൾ,സ്‌കൂളുകൾ,അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഇനിയെരു ഉത്തരവുണ്ടാവുന്നത് വരെ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളതല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വില്ലേജ് ഓഫീസുകളും മിനിമം ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിപ്പിക്കണം.
ബാരിക്കേഡുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്, ഇക്കാര്യം പോലീസും തദ്ദേശസ്വയംഭരണവകുപ്പ് സെക്രട്ടറിമാരും ഉറപ്പ് വരുത്തേണ്ടതാണ്. മേൽപറഞ്ഞിരിക്കുന്ന വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കേണ്ടതാണ്.ദേശീയപാത, ഹൈവേ സ്റ്റേറ്റ് ഹൈവേ വഴി യാത്രചെയ്യുന്നവരും ഈ വഴിയുള്ള ബസുകളും മേൽ പറഞ്ഞിരിക്കുന്ന വാർഡുകളിൽ ഒരിടത്തും വാഹനം നിർത്താൻ പാടുള്ളതല്ല. ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ റീജിണൽ ട്രാൻസ്‌പോർട്ട് ഓഫീസറും, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസറും നൽകേണ്ടതാണ്. മേൽ പറഞ്ഞ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കാനിും മാസ്‌ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.
Comments