നാലാം തവണയാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. 2018 മേയിലാണ് ദക്ഷിണേന്ത്യയിൽ ആദ്യമായി നിപ സ്ഥിരീകരിക്കുന്നത്. അത് കേരളത്തിൽ തന്നെ ആയിരുന്നു. 17 പേര്‍ക്കാണ് നിപ മൂലം അന്ന് ജീവന്‍ നഷ്ടപ്പെട്ടത്. നിപ ബാധിതരെ ശുശ്രൂഷിച്ച് അതേ രോഗം വന്ന് മരിച്ച സിസ്റ്റര്‍ ലിനിയെ കേരളത്തിലുള്ളവർക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
2018 ലെ നിപ ഭീതിയിലും കോഴിക്കോടും മലപ്പുറത്തും ആയിരുന്നു നിപ ബാധിച്ചത്. കോഴിക്കോട് പേരാമ്പ്ര ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ സാബിത്ത് മേയ് അഞ്ചിന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ടു. പനി ബാധിച്ചെത്തിയ സാബിത്ത് തലച്ചോറില്‍ അണുബാധയുണ്ടായാണ് മരിച്ചത്. മേയ് 18-ന് സാബിത്തിന്റെ സഹോദരന്‍ സ്വാലിഹിനും സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ബന്ധുവിനും പിതാവിനും സമാനമായ രീതിയിൽ രോഗബാധിതരായി. ഇതോടെയാണ് നിപ സംശയം ആരോഗ്യപ്രവർത്തകർക്കിടയിൽ ഉയർന്നത്.
പിന്നാലെ മണിപ്പാലിലും പിന്നീട് പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിന്നെത്തിയ സാംപിൾ പരിശോധനാ ഫലവും വന്നതോടെ കേരളം വൻ ജാഗ്രതയിലായി. അന്നത്തെ ആരോഗ്യ വകുപ്പ് ഉണർന്ന് പ്രവർത്തിച്ചതിനാൽ ജൂലായ് ഒന്നിന് കേരളം നിപ വിമുക്തമായി പ്രഖ്യാപിക്കാൻ സാധിച്ചു. സമ്പർക്കപ്പട്ടിക തയ്യാറാക്കി പ്രതിരോധ പ്രവർത്തനങ്ങൾ വേഗത്തിലായിരുന്നു നീക്കിയത്. എന്നാൽ ഇത്രയും ചെയ്തു വന്നപ്പോൾ 17 പേരുടെ ജീവൻ നിപ കാർന്നു തിന്നു കഴിഞ്ഞിരുന്നു.
ചികിത്സയ്‌ക്കായി സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിയപ്പോഴാണ് രോഗം പടർന്നത്. പേരാമ്പ്ര ആശുപത്രിയിലെ സിസ്റ്റര്‍ ലിനിയുടെ മരണം ഉൾപ്പെടെ കേരളത്തെ ഭീതിയിലാഴ്‌ത്തിയിരുന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മറ്റൊരു നഴ്സിനുൾപ്പെടെ വൈറസ് ബാധിച്ചിരുന്നു.
ഒന്നര മാസത്തിന് ശേഷം കേരളം നിപ വിമുക്തമായപ്പേൾ ജീവിതത്തിലേക്ക് തിരികെ എത്തിയത് മെഡിക്കല്‍ കോളേജിലെ നഴ്‌സ് ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമാണ്. ഒരു വര്‍ഷത്തിനുശേഷം എറണാകുളത്ത് വിദ്യാര്‍ഥിക്ക് നിപ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞിരുന്നു. വീണ്ടും 2021-ൽ സെപ്തംബർ 5 ന് നിപ കോഴിക്കോടെത്തി. ചാത്തമംഗലം പഞ്ചായത്തിലെ 12-കാരനാണ് അന്ന നിപ ബാധിച്ച മരണപ്പെട്ടത്.
ഹെൻഡ്രാ വൈറസുകളുമായി അടുത്ത ബന്ധമുള്ള ഹെനിപാവൈറസ് ജനുസിലെ പാരമിക്സോ വിറിഡേ വിഭാഗത്തിൽ പെട്ട ആർഎൻഎ വെറസുകളാണ് നിപ വൈറസുകൾ. പ്രധാനമായും പഴവർഗ്ഗങ്ങൾ ഭക്ഷിച്ച് ജീവിക്കുന്ന റ്റെറോപസ് ജനുസ്സിൽ പെട്ട വവ്വാലുകളാണ് നിപ വൈറസ് പരത്തുന്നത്. വവ്വലിന്റെ കാഷ്ഠം, മൂത്രം, ഉമിനീര്, ശുക്ലം എന്നീ സ്രവങ്ങളിലൂടെയാണ് വൈറസ് പുറത്തേക്ക് വ്യാപിക്കുന്നത്.
മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയത് കൊണ്ടാണ് നിപ എന്ന പേരില്‍ ഈ വൈറസ് അറിയപ്പെടുന്നത്. മലേഷ്യയിൽ വവ്വാലുകളിൽ നിന്നും പന്നികളിലേക്കും തുടർന്ന് മനുഷ്യരിലേക്കും രോഗം പകരുകയും ചെയ്തിരുന്നു. മലേഷ്യയിൽ മാത്രമാണ് പന്നികളിൽ നിന്നും രോഗം മനുഷ്യരിലേക്ക് പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തുമ്മുമ്പോഴും മറ്റും അന്തരീക്ഷത്തിലൂടെയും രോഗം പകരാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ത്തന്നെ പ്രധാന മുന്‍കരുതലായി മാസ്‌ക് വയ്‌ക്കുന്ന ശീലമാക്കണം. തലച്ചോറിനെയും ഹൃദയത്തെയും മറ്റും ബാധിക്കുന്നതിനാലാണ് നിപ മരണകാരണമാകുന്നത്. പനി ആരംഭിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ രോഗം മൂര്‍ച്ഛിക്കുന്നത് ഈ രോഗത്തിന്റെ ഒരു സ്വഭാവമാണ്.
Comments