കോട്ടയം: ദുബായിൽ ജോലി നൽകാമെന്ന് വാഗ്ദാനം നൽകി ഇറാനിൽ കൊണ്ടുപോയി അടിമപ്പണി ചെയ്യിപ്പിച്ചതായി പരാതി. ഏജന്റുമാരായ മലപ്പുറം നിലമ്പൂർ സ്വദേശി, പത്തനംതിട്ട മയിലാടുംപാറ സ്വദേശി എന്നിവർക്കെതിരെയായാണ് പരാതി. യുവാക്കളിൽ നിന്നും 3.3 ലക്ഷം രൂപ തട്ടിയതായും പരാതിയിൽ പറയുന്നു. ദുബായിൽ കപ്പലിൽ ജോലി നൽകാമെന്നു വാഗ്ദാനം നൽകിയാണ് യുവാക്കളെ നാട്ടിൽ നിന്നും ഏജന്റുമാർ ദുബായിലേക്ക് കൊണ്ടുപോയത്.
മുംബൈയിൽ നിന്നും ദുബായിലെത്തിച്ച യുവാക്കൾക്ക് മാസങ്ങളോളം ജോലി നൽകിയിരുന്നില്ലെന്നും പിന്നീട് ഇറാനിൽ കൊണ്ടുപോയി ആഴ്ചകളോളം ചെറിയ മുറികളിൽ പൂട്ടിയിടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു. യുവാക്കൾ ഇറാനിൽ നിന്നും പരിചയപ്പെട്ടവരുടെ സഹായത്തോടെ ബന്ധുക്കളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ ഏജന്റുമാരെ വിവരം അറിയിക്കുകയും യുവാക്കൾക്ക് ചെറിയ കപ്പലുകളിൽ ജോലി നൽകുകയും ചെയ്തു.
9 മാസത്തോളം പഴയ കപ്പലിൽ സുരക്ഷാ സംവിധാനങ്ങളൊന്നുമില്ലാതെ ജോലി ചെയ്ത ഇവർക്ക് ശമ്പളവും കൊടുത്തിയിരുന്നില്ല. നാട്ടിലേക്ക് മടങ്ങി പോരാനുള്ള രേഖകൾ ലഭിച്ച യുവാക്കൾ നാട്ടിൽ എത്തി, ബന്ധുക്കളുടെ സഹായത്തോടെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഇറാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു
Comments