തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന ഒരാഴ്ച അതിനിർണായകമെന്ന് ആരോഗ്യ വകുപ്പ്. സമ്പർക്കപ്പട്ടിക നിലവിലുള്ളതിനേക്കാൾ കൂടിയാലും അപകട സാദ്ധ്യത കുറവായിരിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. നിപ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടിക പൂർണമായും കണ്ടെത്തുകയാണ് ആരോഗ്യ വകുപ്പിന്റെ ലക്ഷ്യം.
നിപ വൈറസ് സംശയിക്കുന്ന ആളുകളെ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി എല്ലാ ജില്ലകളിലും പ്രത്യേകമായി ആംബുലൻസ്, ഐസൊലേഷൻ വാർഡ്, ഇൻഫ്ളുവൻസ് ലക്ഷണങ്ങൾ ഉള്ളവർക്ക് പ്രത്യേക ട്രയാജ് എന്നിവ സജ്ജമാക്കുന്നതിനും, പി.പി.ഇ. കിറ്റ് ഉൾപ്പെടെയുള്ള സാമഗ്രികൾ ഉറപ്പുവരുത്തുന്നതിനുമുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം എല്ലാ ജില്ലകളിലും സർവെയലൻസ് ആന്റ് ടെസ്റ്റിംഗ്, ബോധവൽക്കരണം, മാനസിക പിന്തുണ എന്നിവയ്‌ക്കായി പ്രത്യേക ടീമുകളെയും ഇന്ന് രൂപീകരിക്കും. സംസ്ഥാനത്ത് എല്ലാ ആശുപത്രികളിലെയും ആരോഗ്യ പ്രവർത്തകർ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആവർത്തിച്ച് നിർദ്ദേശവും നൽകിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ രാവിലെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
അതേസമയം കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനാതിർത്തികളിൽ നിരീക്ഷണം തമിഴ്‌നാട് ശക്തമാക്കിയിരിക്കുകയാണ്. അതിർത്തി കടക്കുന്ന എല്ലാ വാഹനങ്ങളും പരിശോധനക്ക് വിധേയമാക്കണമെന്നും, രോഗ ലക്ഷണങ്ങൾ ഉള്ളവരെ തിരികെ അയക്കാനുമുള്ള നീക്കത്തിലാണ് തമിഴ്‌നാട്.
മാനദണ്ഡങ്ങൾ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് ഡയറക്ടർ പുറത്തിറക്കി.
Comments