ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ. നരേന്ദ്രമോദി ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും പ്രത്യേകിച്ച് അടിസ്ഥാന സൗകര്യ വികസന മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം പറഞ്ഞു. ധാരാളം റോഡുകളും റെയിൽവേ ലൈനുകളും രാജ്യത്ത് വന്നിട്ടുണ്ട്. ഭാരതത്തിലെ ഏറ്റവും നല്ല കമ്യൂണിക്കേറ്ററാണ് ഇന്ന് നരേന്ദ്രമോദി. ജനാധിപത്യത്തിൽ അത് വലിയ ഒരു പ്ലസ് പോയിന്റാണ്. വൈദഗ്ധ്യമുള്ള ആളാണ് അദ്ദേഹം. നരേന്ദ്രമോദിയെ കപടനാട്യക്കാരനെന്ന് വിളിക്കുന്നതൊക്കെ അവരവരുടെ ഇഷ്ടം. പക്ഷെ, ആഗോളവേദിയിൽ പോലും അദ്ദേഹം തിളങ്ങുന്നു.
ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷത വഹിക്കാൻ കഴിഞ്ഞത് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഉന്നതമായ ഒന്നാണ്. അതിന് അതിന്റേതായ സ്വാധീനമുണ്ടാകുമെന്ന് ഉറപ്പാണ്. എന്തെങ്കിലും ചെയ്യാൻ എല്ലാവരും ഉത്സുകരായിരിക്കും. കാലാവസ്ഥാ വ്യതിയാനം പോലുള്ള വിഷയങ്ങളിൽ തീരുമാനങ്ങളെടുക്കാം. വികസ്വര രാജ്യങ്ങളുടെ വക്താവ് ഇന്ത്യയായിരിക്കുമെന്ന് മോദി പറഞ്ഞു. ചൈന പങ്കെടുക്കാത്തതിന്റെ ഒരു കാരണം അതാവാം. ഉടനടി ഫലം ഉണ്ടാകുമോ എന്നറിയില്ല, എങ്കിലും ഭാരതത്തിന്റെ സ്ഥാനം മാറി മറിയും. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഭാരതത്തിന്റെ നിലപാട് വിദേശനയത്തിന്റെ വിജയമായി തീർച്ചയായും എടുത്തുകാണിക്കാം.
റഷ്യയ്ക്കെതിരെ ഒരു നിലപാട് സ്വീകരിക്കാൻ രാജ്യത്തിന് കഴിയില്ലെന്ന് അമേരിക്കയെയും നാറ്റോയെയും ബോധ്യപ്പെടുത്താൻ ഇന്ത്യൻ സർക്കാരിന് കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുമായി ബന്ധപ്പെട്ട് മോദി സർക്കാർ പിന്തുടരുന്ന നയം രസകരമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സാഹചര്യത്തിൽ മോദി തന്നെ അധികാരം നിലനിർത്തുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി പ്രതിപക്ഷമാണെന്ന് ഞാൻ പറഞ്ഞുകൊണ്ടേയിരിക്കും. ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി ഇപ്പോഴും വളർന്നു കൊണ്ടിരിക്കുന്നതേ ഉള്ളൂ- ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ടി.കെ.എ നായർ പറഞ്ഞു.
Comments