കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് നിപ ബാധിത പ്രദേശങ്ങൾ കേന്ദ്രസംഘം പരിശോധിക്കാനിരിക്കെയാണ് പുതിയ കേസ്. നിരീക്ഷണത്തിൽ കഴിയുന്ന 39 വയസുകാരനാണ് നിപ സ്ഥിരീകരിച്ചത്. നിപ സ്ഥിരീകരിച്ച് വ്യക്തികൾ മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയ സ്വകാര്യ ആശുപത്രികളിൽ ഇയാളും എത്തിയിരുന്നു. അതിനാൽ തന്നെ ഇയാൾ നിരീക്ഷണത്തിലായിരുന്നു. ഇതോടെ സംസ്ഥാനത്തെ നിപ ബാധിതരുടെ എണ്ണം നാലായി.
അതേസമയം, നിപയുടെ പശ്ചാത്തലത്തിൽ ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരും. രാവിലെ പത്തിന് നടക്കുന്ന യോഗത്തിൽ വീണാ ജോർജ്, മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർ കോവിൽ, എ.കെ ശശീന്ദ്രൻ എന്നിവരാണ് പങ്കെടുക്കുന്നത്. യോഗത്തിൽ നിപ വ്യപനവുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തും.
നിപബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. വൈറസ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യമുണ്ടായാൽ, സ്വകാര്യ ആശുപത്രികളിലടക്കം ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുമെന്നും മരുന്നും സുരക്ഷാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Comments