തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയിൽ പുനഃസംഘടനയ്‌ക്ക് സാധ്യത. ഇടതുമുന്നണിയിലെ ഘടകകക്ഷി അടക്കമുള്ള മന്ത്രിമാരിലാണ് മാറ്റങ്ങൾ. പിണറായി സർക്കാർ രണ്ടര വർഷം പൂർത്തിയാകുന്ന നവംബർ 20ന് മുന്നോടിയായാണ് ഘടകക്ഷികളുടെ മന്ത്രി സ്ഥാനങ്ങളിലേക്ക് മറ്റുള്ളവരെ പരിഗണിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ഭരണപരാജയത്തെ തുറന്നുകാട്ടുന്നതാണ് മന്ത്രിമാരുടെ മാറ്റം.
ഗതാഗതമന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും പുഃനസംഘടനയിൽ സ്ഥാനമൊഴിഞ്ഞേക്കും. പകരം കോൺഗ്രസ് (എസ്) നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും കേരളാ കോൺഗ്രസ് (ബി) നേതാവ് കെ.ബി ഗണേഷ്‌കുമാറും മന്ത്രിസഭയിലേക്ക് എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. മുൻപ് കൈകാര്യം ചെയ്തിട്ടുള്ളതിനാൽ ഗതാഗതവകുപ്പ് വേണ്ടെന്നാണ് കെബി ഗണേഷ്‌കുമാർ നേരത്തേ അറിയിച്ചിട്ടുള്ളത്. എ.കെ ശശീന്ദ്രന് ഗതഗാതം കൊടുത്ത് ഗണേഷിന് വനം വകുപ്പ് കൊടുക്കാനാകും മുന്നണി നീക്കം. പുനഃസംഘടന ചർച്ച ചെയ്യാനായി അടുത്തയാഴ്ച ഇടതുമുന്നണി യോഗം ചേരും.
ആരോഗ്യവകുപ്പിൽ അമ്പേ പരാജയമായ വീണാ ജോർജ്ജിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാനും സർക്കാരിന് താത്പര്യമുണ്ട്. ആരോഗ്യ വകുപ്പിൽ കാര്യമായി ശോഭിക്കാൻ സാധിച്ചില്ല എന്ന വസ്തുതയോട് കണ്ണടക്കാൻ സർക്കാരിന് കഴിയുന്നില്ല.ഇത് വീണ ജോർജിന് വിനയാകും. എന്നാൽ വീണാ ജോർജ്ജ് പ്രതിനിധാനം ചെയ്യുന്ന സാമുദായിക ശക്തികളെ പിണക്കാൻ പിണറായി വിജയന് ആവില്ല. അതിനാൽ എവിടെയെങ്കിലും വീണാ ജോർജിനെ അക്കോമഡേറ്റ് ചെയ്‌തേ മതിയാകൂ എന്ന സാഹചര്യമുണ്ട് . വീണയെ സ്പീക്കറാക്കി നിലവിലെ സ്പീക്കർ എഎൻ എംസീറിന് ആരോഗ്യവകുപ്പ് നൽകാനാണ് സർക്കാർ ശ്രമം. എന്നാൽ മന്ത്രിസഭയിലെ പുതുമുഖം കൂടിയായ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ വകുപ്പുകളിൽ മാറ്റം ഉണ്ടായേക്കില്ല.
അതേസമയം, മന്ത്രിസഭാ പുഃനസംഘടനയുടെ കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും മന്ത്രി സ്ഥാനത്ത് നിന്ന് മാറേണ്ടി വന്നാൽ മാറുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഇടത് മുന്നണിക്കൊപ്പം തന്നെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്ത് തന്നെയുണ്ടായാലും ഇതുമുന്നണിയുടെ പാളയത്തിൽ നിന്നും മാറില്ലെന്ന് ഗണേഷും നിയമസഭയിൽ പ്രതികരിച്ചിരുന്നു.
Comments