കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിലെ ഇരുണ്ട കഥകൾ കൂടി പുറത്തു വരുന്നു. എസി മൊയ്തീന്റെ ബിനാമിയായ അനൂപ് ഡേവിസിന്റെ ആസ്തികളാണ് തട്ടിപ്പിന് കൂടുതൽ ബലം നൽകുന്നത്. ഇയാളുടെ ഇടപാടുകളുടെ ആഴമറിയുമ്പോഴാണ് തട്ടിപ്പിന്റെ ആക്കം അറിയാൻ സാധിക്കു. കിപ്‌റ്റോ കറൻസി കേസുകൾ ഉൾപ്പടെയുള്ളവയിലേക്കാണ് വെളിച്ചം വീഴുന്നത്.
ഇഡി ചോദ്യം ചെയ്യുന്ന മുൻ മന്ത്രി എസി മൊയ്തീന്റെ ബിനാമി അനൂപ് ഡേവിസ് കാട അത്ര നിസ്സാരക്കാരനല്ല. ചെറിയ വാടക വീട്ടിൽ നിന്നും മണിമാളികയിലേക്ക് വളരെയെളുപ്പം നടന്നുകയറുകയായിരുന്നു അനൂപ്. 60 ലക്ഷം രൂപയ്‌ക്കാണ് അരനാട്ടുകരയിലെ ഇപ്പോൾ താമസിക്കുന്ന വീടും സ്ഥലവും അച്ഛന്റെ പേരിൽ അനൂപ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിന്നാലെ 2019ന് ശേഷം പറവട്ടാനിയിലും കൊക്കാലയിലും ഷൊർണൂരിലും എറണാകുളത്തും ഉൾപ്പെടെയുള്ള കണ്ണായ സ്ഥലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ കടമുറികളാണ് ഉയർന്നത്. തൃശൂരിൽ ചെറിയ മെഡിക്കൽ ഷോപ്പിൽ നിന്നും അനൂപ് നിരവധി പെറ്റ് ഷോപ്പുകളിലേക്ക് വളർന്നു. ഇതിന് ഉപയോഗിച്ച പണത്തിന്റെ ഉറവിടം നേരായ മാർഗത്തിലൂടെ സമ്പാദിച്ചതല്ലെന്നതാണ് ഉയരുന്ന വാദം. ഒരു ബാങ്കിൽ തന്നെയുള്ള പല കുറിയടവുകൾ മാത്രം മാസം ഒരു ലക്ഷം രൂപയിലധികമുണ്ട്. ഇത്തരത്തിൽ നിരവധി ബാങ്കുകളിൽ കുറികളുണ്ട്. വെറുമൊരു നഗരസഭാ കൗൺസിലർക്ക് ചിന്തിക്കാൻ പറ്റുന്നതിനുമപ്പുറമുള്ള ജീവിതമാണ് അനൂപ് നയിക്കുന്നത്.
ക്രിപ്‌റ്റോ കറൻസി കേസിൽ പ്രതിയായ വയനാട് സ്വദേശി മുഹമ്മദ് നിഷാന്തിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതിലും അനൂപിന് പങ്കുള്ളതായാണ് സൂചന. മലപ്പുറത്തെ പൂക്കോട്ടുപാടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അനൂപ് ഇത്തരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. റവന്യൂ ഓഫീസിൽ നിന്നും വിരമിച്ച ക്ലർക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥനും കേസിൽ ഇടനിലക്കാരനായി പ്രവർത്തിച്ചിട്ടുണ്ടെന്നാണ് സൂചന. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പോലീസ് വൈകിയതിനാലാണ് മുഹമ്മദ് നിഷാന്ത് വിദേശത്തേക്ക് കടന്നത്. ബാങ്കിലെ വായ്പയ്‌ക്കായി പല വ്യാജ രേഖകൾ ഇയാൾ നിർമിച്ചതും ഇടനിലക്കാരനായ റവന്യൂ ജീവനക്കാരൻ മുഖേനയാണ് അനൂപ് നിർമ്മിച്ചതെന്നുൂം റിപ്പോർട്ടുകളുണ്ട്.
വമ്പൻ ഡീലുകളുടെ മദ്ധ്യസ്ഥനായാണ് തൃശൂർ നഗരത്തിൽ അനൂപ് പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. സ്വർണവ്യാപാരിയിൽ നിന്നും സ്വർണം തട്ടിയെടുത്ത വിഷയത്തിൽ തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മദ്ധ്യസ്ഥ ചർച്ചക്ക് സതീഷനും അനൂപും ഇടപെട്ടിരുന്നു. 1960 ഗ്രാം നഷ്ടപ്പെട്ടെന്ന കേസിൽ കോടിക്കണക്കിന് രൂപയുടെ സ്വർണമാണ് പോലീസ് റിക്കവറി ചെയ്തത്. ഈ കേസിലും ദുരൂഹതകളുണ്ട്. അനൂപിനും സതീശനും ഒരുപോലെ ബന്ധമുള്ള ചില പോലീസ് ഉദ്യോഗസ്ഥന്മാരും ഇഡിയുടെ നിരീക്ഷണത്തിലുണ്ടെന്നാണ് റിപ്പോർട്ട്.
Comments