കൊല്ലം: സോളാർ വിവാദങ്ങൾക്കിടയിൽ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതിനായിക’ എന്ന് പേരിട്ടിരിക്കുന്ന ആത്മകഥയുടെ കവർചിത്രവും പുറത്തിറങ്ങി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ആത്മകഥ പുറത്തിറങ്ങുന്ന വിവരം സരിത അറിയിച്ചത്. കൊല്ലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റെസ്‌പോണ്‍സ് ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.
സോളാർ കേസ് വീണ്ടും ചർച്ചയാകുന്ന വേളയിലാണ് സരിതയുടെ ആത്മകഥ പുറത്തിറങ്ങുന്നത്. ‘ഞാൻ പറഞ്ഞത് എന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടുപോയവയും ഈ പുസ്തകത്തിൽ ഉണ്ടാകും’ എന്നാണ് കവർചിത്രം പങ്കുവെച്ചുകൊണ്ട് സരിത കുറിച്ചിരിക്കുന്നത്.
പുസ്തകത്തിന്റെ കവർ പങ്കുവച്ച് ‘റെസ്പോൺസ് ബുക്സും’ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്. ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും സരിത വെളിപ്പെടുത്തുന്നു എന്നാണ് റെസ്പോൺസ് ബുക്സിന്റെ കുറിപ്പിൽ പറയുന്നത്.
‘ ‘പ്രതിനായിക’
സരിത എസ് നായർ
ആത്മകഥ
സരിത പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും, പറയാൻ വിട്ടു പോയവയും
റെസ്‌പോണ്‍സ്
ബുക്‌സിലൂടെ
നിങ്ങളിലേക്ക് …
പ്രശസ്ത ഡിസൈനര്‍
രാജേഷ് ചാലോട്
രൂപകല്‍പ്പന ചെയ്ത കവര്‍…
പുസ്തകത്തിന്റെ കവര്‍ പ്രകാശനം
ചെയ്യുന്നു. എല്ലാവരുടെയും
സ്‌നേഹ സഹകരണങ്ങള്‍
പ്രതീക്ഷിക്കുന്നു.
*പ്രതിനായിക*
അഴിമതി ആരോപണങ്ങൾ പുത്തരിയല്ലാത്ത നാടാണ് രാഷ്‌ട്രീയ കേരളം. എന്നാൽ അത്തരം ആരോപണത്തിൽ ഒരു പെൺ പേര് ചേർത്ത് വയ്‌ക്കുന്നതിന്റെ ഗുണദോഷങ്ങൾ അനുഭവിച്ചറിയുകയാണ് കഴിഞ്ഞ ഒരു ദശാബ്ദമായി പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമ്മൾ. രാഷ്‌ട്രീയ പ്രതിയോഗികൾക്ക് പരസ്പരം പ്രയോഗിക്കാൻ ലക്ഷ്യവേധിയായ ഒരു ആയുധം എന്നതിനപ്പുറം അവരും തന്റേതു മാത്രമായ സ്വപ്നങ്ങളും ലക്ഷ്യങ്ങളും ഉണ്ടായിരുന്നവരാകും. ഒരിക്കലും ആഗ്രഹിച്ചിട്ടില്ലാത്ത മാധ്യമ ശ്രദ്ധയും കുപ്രസിദ്ധിയും അപ്രതീക്ഷിതമായി കൈവന്ന അവർക്കും പറയാനുണ്ടാവും ഇതു വരെ പറയാൻ കഴിയാതെ പോയ പലതും. ചാനൽ മുറികളിൽ വരികൾക്ക് ഇടയിലൂടെ വായിച്ച് പൊതുജന സമക്ഷം വിചാരണ ചെയ്യപ്പെട്ട പലതിന്റെയും യഥാർത്ഥ വസ്തുതകൾ. അർധസത്യങ്ങളായിരുന്നിട്ടും നമ്മൾ കണ്ണടച്ചു വിശ്വസിച്ചു പൂരിപ്പിക്കാതെ വിട്ടു പോയവയുടെ പൊരുളുകൾ.
സോളാർ കേസിലെ സിബിഐ റിപ്പോർട്ട് വാർത്തയായതോടെ വീണ്ടും രാഷ്‌ട്രീയ വിവാദങ്ങളിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്ന സരിത എസ് നായർ സ്വന്തം ജീവിത കഥ എഴുതുകയാണ്. റെസ്പോൺസ് ബുക്സ് പ്രസിദ്ധീകരിക്കുന്ന ‘പ്രതിനായിക’യിൽ ഇതുവരെ പറയാത്ത വസ്തുതകളും പറഞ്ഞതായി പ്രചരിക്കുന്നവയുടെ വാസ്തവവും അവർ വെളിപ്പെടുത്തുന്നു.’- എന്നായിരുന്നു റെസ്‌പോണ്‍സ് ബുക്‌സ് കുറിച്ചത്.
Comments