ന്യൂഡൽഹി: നിപാ വൈറസ് ബാധയുടെ ചികിത്സയ്‌ക്കായി 20 ഡോസ് മോണോക്ലോണൽ ആന്റിബോഡികൾ കൂടി ഓസ്ട്രേലിയയിൽ നിന്ന് വാങ്ങുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. നിലവിൽ 10 രോഗികൾക്കുള്ള മരുന്നാണ് കൈവശമുള്ളത്. അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ മരുന്ന് നൽകേണ്ടതുണ്ടെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ (ഡിജി) രാജീവ് ബഹൽ പറഞ്ഞു.
പ്രാരംഭ നടപടി എന്ന നിലയിൽ മാത്രമാണ് മരുന്ന് നൽകുന്നത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് സംസ്ഥാന സർക്കാരും ഡോക്ടർമാരും രോഗികളുടെ കുടുംബാംഗങ്ങളുമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയച്ക്ക് പുറത്ത് നിപാ വൈറസ് ബാധിച്ച 14 രോഗികൾക്ക് ആഗോളതലത്തിൽ മോണോക്ലോണൽ ആന്റിബോഡികൾ നൽകിയിട്ടുള്ളത്. അവരെല്ലാം രോഗത്തിൽ നിന്ന് അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിപാ വൈറസ് ബാധിച്ചവരുടെ മരണനിരക്ക് കൊറോണയെ അപേക്ഷിച്ച് വളരെ കൂടുതലാണ്. കൊറോണ മരണനിരക്ക് 2-3 ശതമാനമാണെങ്കിൽ, ഇവിടെ മരണനിരക്ക് 40-70 ശതമാനമാണ്. എന്തുകൊണ്ടാണ് കേരളത്തിലെ മരണനിരക്ക് വർദ്ദിക്കുന്നതെന്ന കാര്യത്തിൽ വ്യക്തയില്ലെന്നും അദ്ദേഹം പറഞ്ഞു. രോഗ ബാധയ്‌ക്ക് കാരണം വവ്വാലാണെന്ന് മനസ്സിലാക്കാൻ സാധിച്ചു, എന്നാൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് അണുബാധ എങ്ങനെയാണ് പടർന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് നിർബന്ധമായും മാസ്‌ക് ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments