ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നാമത്തെ ഭീകരനെയും സൈന്യം വധിച്ചു. ശനിയാഴ്ച പുലർച്ചെ ഉറി സെക്ടറിൽ നിയന്ത്രണരേഖയിലൂടെയാണ് മൂന്ന് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചത്. സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ പുലർച്ചെ തന്നെ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. പാക് സൈന്യത്തിന്റെ സഹായത്തൊടെയാണ് ഇവർ അതിർത്തി കടക്കാൻ ശ്രമം നടത്തിയത്.
ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ശനിയാഴ്ച പുലർച്ചെ മുതൽ സൈന്യവും സിആർപിഎഫും ചേർന്ന് പ്രദേശത്ത് തെരച്ചിൽ ആരംഭിച്ചിരുന്നു. സ്ഥലം സൈന്യം വളഞ്ഞതിനെ തുടർന്ന് ഭീകരർ വെടിയുതിർക്കാൻ തുടങ്ങി. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരരെ വധിച്ചത്. മൂന്നാമത്തെ ഭീകരനായുള്ള തെരച്ചിൽ സേന ശക്തമാക്കിയതായിരുന്നു.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ ദൃശ്യങ്ങൾ കശ്മീർ പോലീസ് എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. ബാരാമുള്ള ജില്ലയിലെ ഉറി, ഹത്ലംഗലിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് പുലർച്ചെ രണ്ട് ഭീകരരെ വധിക്കുകയും മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. മൂന്നാമത്തെ ഭീകരനും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയിൽ സമീപത്തുള്ള പാക് പോസ്റ്റിൽ നിന്ന് വെടി ഉതിർത്തതിനാൽ മൃതദേഹം വീണ്ടെടുക്കാൻ ശ്രമം തുടരുകയാണെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ജമ്മുവിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികർ വീരമൃത്യു വരിച്ചിരുന്നു. 72 മണിക്കൂറിന് ശേഷവും അനന്ത്‌നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് കശ്മീർ എഡിജിപി വെള്ളിയാഴ്ച പറഞ്ഞിരുന്നു.
Comments