ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ പരമ്പരാഗത തൊഴിലാളികൾക്ക് പതുയുഗം നൽകിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. രാജ്യത്തെ പരമ്പരാഗത തൊഴിൽ മേഖലയിലെ കോടിക്കണക്കിന് തൊഴിലാളികൾക്ക് ഗുണഫലം ലഭിക്കുന്ന വിശ്വകർമ്മ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. യശോഭൂമി കൺവെൻഷൻ സെന്ററിന്റെ ഉദ്ഘാടനത്തിനുശേഷം അതേ വേദിയിലാണ് അദ്ദേഹം വിശ്വകർമ്മ പദ്ധതി നാടിനായി സമർപ്പിച്ചത്. തുടർന്ന് കരകൗശല വിദഗ്ധരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും സംവദിക്കുകയും ചെയ്തു.
ആയിരക്കണക്കിന് വർഷങ്ങളായി ഇന്ത്യൻ അഭിവൃദ്ധിയുടെ വേരുകൾ തുടങ്ങുന്നത് വിശ്വകർമ്മാക്കളിലാണ്. ദശലക്ഷക്കണക്കിന് കരകൗശല വിദഗ്‌ദ്ധർക്ക് പ്രതീക്ഷയുടെ പുതു കിരണവുമായി പിഎം വിശ്വകർമ്മയോജന വരുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു. 13,000 കോടി രൂപയാണ് പദ്ധതി വിഹിതമായി സർക്കാർ 5 വർഷത്തേക്ക് മാറ്റി വച്ചിരിക്കുന്നത്. കരകൗശല തൊഴിലാളികൾക്ക് സൗജന്യ പരിശീലനം നൽകുമെന്നും അതേകാലയളവിൽ തന്നെ 500 രൂപ സ്റ്റൈപൻഡായി നൽകുമെന്നും പ്രഖ്യാപിച്ചു. പരിശീലനം പൂർത്തിയാകുന്ന മുറയ്‌ക്ക് അവർക്ക് പിഎം വിശ്വകർമ്മ സർട്ടിഫിക്കറ്റും ഐഡി കാർഡും നൽകും. ഇതിന് പുറമേ ടൂൾകിറ്റിന് വേണ്ടിയുള്ള ഇൻസെന്റീവായി 15,000 രൂപയും നൽകും. 5 ശതമാനം നിരക്കിൽ ഈട് രഹിത വായ്പ ലഭ്യമാക്കും. ഇതിൽ ആദ്യ ഗഡുവായി 1 ലക്ഷവും രണ്ടാം ഗഡുവായി 2 ലക്ഷം വരെയുമാണ് നൽകുക.
മത്സ്യബന്ധനവല നിർമിക്കുന്നവർ, തയ്യൽക്കാർ, ബാർബർ, പാവയും കളിപ്പാട്ടവും നിർമിക്കുന്നവർ, കയർ, ചവിട്ടി, വട്ടി-കുട്ട നിർമാതാക്കൾ, ചൂല് നിർമാതാക്കൾ, കൽപ്പണിക്കാർ, പാദരക്ഷ നിർമിക്കുന്നവർ, ശിൽപം-പ്രതിമ നിർമിക്കുന്നവർ, കളിമൺപാത്ര നിർമാതാക്കൾ, സ്വർണപ്പണിക്കാർ, പൂട്ട് നിർമാതാക്കൾ, മരപ്പണിക്കാർ, ചുറ്റികയും പണിയായുധങ്ങളും നിർമിക്കുന്നവർ എന്നിവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.















