സിറാജിന്റെ തീ പടർത്തിയ പന്തുകളിൽ ലങ്ക കത്തിയമർന്നപ്പോൾ ഏഷ്യാകപ്പിൽ എട്ടാം കിരീടത്തിൽ മുത്തമിട്ടിരിക്കുകയാണ് ഇന്ത്യ. കളിയിലെ നായകൻ മുഹമ്മദ് സിറാജ് ഈ വിജയം ഗ്രൗണ്ട് സ്റ്റാഫുകൾക്ക് സമർപ്പിച്ചിരിക്കുകയാണ്. കൊളംബോയിലെ പ്രേമദാസ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകൾക്ക് തനിക്ക് ലഭിച്ച മാൻ ഓഫ് ദ മാച്ച് സമ്മാന തുകയായ 4.15 ലക്ഷം രൂപ നൽകിയിരിക്കുകയാണ് താരം.
മഴ കളിയെ ബാധിക്കാതിരിക്കാൻ ഗ്രൗണ്ടസ്മാൻമാർ നടത്തിയ പ്രയത്‌നങ്ങൾക്ക് ആദരവായിട്ടാണ് സിറാജ് തനിക്ക് കിട്ടിയ സമ്മാന തുക നൽകിയത്. മത്സര ദിവസങ്ങളിൽ മഴ പെയ്യുമ്പോൾ പിച്ചും ഔട്ട്ഫീൽഡും നനയാതിരിക്കാനും ഗ്രൗണ്ട് ഉണക്കാനും പ്രേമദാസ സ്റ്റേഡിയത്തിലെ സ്റ്റാഫുകൾ കഠിനധ്വാനം ചെയ്തിരുന്നു. ഈ പ്രയത്‌നമാണ് മത്സരം നടക്കാൻ കാരണമായത്. ഇവരുടെ പരിശ്രമങ്ങൾക്കുള്ള പ്രതിഫലമായിട്ടാണ് സിറാജ് തുക നൽകുന്നത്.
ഇതിനു പുറമെ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലും 41.54 ലക്ഷം രൂപ ഗ്രൗണ്ട് സ്റ്റാഫുകൾക്കായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. ”അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും കഠിനധ്വാനവുമാണ് ഏഷ്യാകപ്പ് 2023-ന് മറക്കാനാവാത്ത കാഴ്ച സമ്മാനിച്ചത്. പിച്ച് പെർഫക്ഷൻ മുതൽ ഔട്ട്ഫീൽഡുകൾ വരെ എല്ലാം മികച്ചതാണെന്ന് അവർ ഉറപ്പു വരുത്തി. ഈ പ്രയത്‌നമാണ് ക്രിക്കറ്റിനെ ആവേശത്തിലെത്തിച്ചത്. അവരുടെ മഹത്തായ സേവനങ്ങളെ നമുക്ക് ആദരിക്കാം”- ജയ് ഷാ എക്‌സിൽ കുറിച്ചു.
🏏🏟️ Big Shoutout to the Unsung Heroes of Cricket! 🙌
The Asian Cricket Council (ACC) and Sri Lanka Cricket (SLC) are proud to announce a well-deserved prize money of USD 50,000 for the dedicated curators and groundsmen at Colombo and Kandy. 🏆
Their unwavering commitment and…
— Jay Shah (@JayShah) September 17, 2023
“>
മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ ലങ്കൻ ബാറ്റർമാരെ വെള്ളംകുടിപ്പിച്ച പ്രകടനമാണ് ഇന്ത്യൻ പേസർമാരിൽ നിന്ന് ആദ്യ ഓവറുകളിൽ കണ്ടത്. ആറു വിക്കറ്റെടുത്ത സിറാജാണ് ലങ്കയെ ദഹിപ്പിക്കാൻ അഗ്‌നി പകർന്നത്. ഹാർദിക് പാണ്ഡ്യയ്‌ക്ക് മൂന്നും ബുമ്രയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. ഏകദിനത്തിൽ 50 വിക്കറ്റുകളെന്ന നാഴികക്കല്ലും സിറാജ് പിന്നിട്ടു. 29-ാം ഏകദിനത്തിലാണ് സിറാജിന്റെ ഈ നേട്ടം. കുറഞ്ഞ
മത്സരങ്ങളിൽ 50 വിക്കറ്റുകൾ തികയ്‌ക്കുന്ന നാലാമത്തെ ഇന്ത്യൻ ബൗളറാണ് സിറാജ്.
Comments