ന്യൂഡൽഹി: വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ബിൽ മറ്റന്നാൾ ലോക്‌സഭയിൽ അവതരിപ്പിച്ചേക്കും. 2010 ൽ രാജ്യസഭയിൽ പാസായതിനാൽ ഇനി ലോക്‌സഭയിൽ മാത്രമായിരിക്കും ബിൽ അവതരിപ്പിക്കുക. ഇതോടെ പുതിയ പാർലമെന്റ് മന്ദിരത്തിൽ പാസാകുന്ന ആദ്യ ബില്ലായി വനിതാ സംവരണ ബിൽ മാറും.
പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പുവരുത്തുന്നതാണ് വനിതാസംവരണ ബിൽ. നിലവിലെ സംവരണ സീറ്റുകളിലും 33 ശതമാനം വനിതകൾക്ക് നൽകും. 2010 ൽ രാജ്യസഭ പാസാക്കിയ ബിൽ ബുധനാഴ്ച ലോക്‌സഭയിൽ പാസായി രാഷ്‌ട്രപതി ഒപ്പിടുന്നതോടെ നിയമമായി മാറും.
1998 ജൂൺ 4-ന് ബിജെപി സർക്കാരാണ് 84-ാം ഭരണഘടനാ ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ പിന്നീട് സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെടുകയും നീക്കം വിഫലമാകുകയും ചെയ്തു. 1999 നവംബർ 22-ന് എൻഡിഎ സർക്കാർ ബിൽ വീണ്ടും പാർലമെന്റിൽ അവതരിപ്പിച്ചു. സമവായമുണ്ടാകാത്തതിനെത്തുടർന്ന് ബിൽ പാസായില്ല. 2002-ലും 2003-ലും ബിൽ അവതരിപ്പിച്ചു. ഈ രണ്ടു തവണയും ബിൽ പാർലമെന്റിൽ പരാജയപ്പെട്ടു. എന്നാൽ 2010 ൽ ഒന്നിനെതിരെ 186- വോട്ടുകൾക്ക് രാജ്യസഭയിൽ ബിൽ പാസാകുകയായിരുന്നു.
വനിതകൾക്ക് നിയമനിർമ്മാണ സഭകളിലും പാർലമെന്റിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ നിർണായക തീരുമാനത്തിലേക്ക് കടന്നിരിക്കുന്നത്.
Comments