ന്യൂഡൽഹി: കാനഡയുടെ ഇന്ത്യാവിരുദ്ധ നടപടിയെ തുടർന്ന് കനേഡിയൻ നയതന്ത്ര പ്രതിനിധിയെ ഇന്നാണ് ഇന്ത്യ പുറത്താക്കിയത്. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ടാണ് കാനഡയും ഇന്ത്യയും തമ്മിൽ തർക്കങ്ങൾ ആരംഭിച്ചത്. ഭീകരന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യ കനത്ത തിരിച്ചടിയാണ് നൽകിയത്.
ജൂൺ 18 നാണ് ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ അജ്ഞാതർ കൊലപ്പെടുത്തിയത്. നിജ്ജാറിന്റെ മരണത്തിന് പിന്നിൽ റോയുടെ ഏജന്റുമാർക്ക് പങ്കുള്ളതായാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം. എന്നാൽ കൊലപാതകങ്ങൾ, മനുഷ്യക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുൾപ്പടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയിൽ ഇടം ലഭിക്കുന്നുണ്ട്.ഇതിലേക്ക് ഇന്ത്യൻ സർക്കാരിനെ ബന്ധിപ്പിക്കാനുള്ള ഏതൊരു നീക്കത്തെയും ഭാരതം ശക്തമായി എതിർക്കുന്നു എന്ന് വിദേശ കാര്യ മന്ത്രാലയവും അറിയിച്ചിരുന്നു.
നിരോധിത ഭീകര സംഘടനായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സിന്റെ (കെ ടി എഫ്) തലവനാണ് ഹർദീപ് സിംഗ് നിജ്ജാർ. കാനഡ സറേയിലെ ഗുരുദ്വാരയുടെ പുറത്തുവച്ചാണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. പഞ്ചാബിലെ ജലന്ധറിൽ ഭാർ സിംഗ് പുര ഗ്രാമത്തിലാണ് ഹർദീപ് സിംഗ് നിജ്ജാർ ജനിച്ചത്. വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ച് 1997ലാണ് നിജ്ജാർ കാനഡയിൽ എത്തുന്നത്. തിുടർന്ന് അഭയാർത്ഥിയാണെന്ന അപേക്ഷ നിരസിച്ചതിനെ തുടർന്ന് ഗൂഡതന്ത്രം മെനഞ്ഞ് ഒരു കനേഡിയൻ വനിതയെ വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ ഈ വിവാഹം അധിക നാൾ നീണ്ടു പോയില്ല. ഈ ഭീകരന് രണ്ട് ആൺ മക്കളും ഉണ്ട്.
നിജ്ജാറിന്റെ ഭീകരപ്രവർത്തനങ്ങളിൽ ഭാരതവും ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2018ൽ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കനേഡിയൻ പ്രധാനമന്ത്രിയ്‌ക്ക് കൈമാറിയ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ഈ കൊടും ഭീകരന്റെ പേരും ഉൾപ്പെടുത്തിയിരുന്നു. 2020ലാണ് നിജ്ജാറിനെ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ നിജ്ജാറിനെ കൈമാറ്റം ചെയ്യണമെന്ന് കാനഡയോട് 2022-ല്ഡ പഞ്ചാബ് പോലീസ് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിൽ നിരവധി കേസുകളിൽ നിജ്ജാർ പ്രതിയാണ്. തലയ്‌ക്ക് പത്ത് ലക്ഷം രൂപ വിലയിട്ട കൊടും ഭീകരന്മാരുടെ ലിസ്റ്റിലാണ് നിജ്ജാറിനെ ഉൾപ്പെടുത്തിയിരുന്നത്. ഇന്ത്യയിൽ നിജ്ജാറിനെതിരെയുള്ള കേസുകൾ:
2007ൽ പഞ്ചാബ് ലുധിയാനയിൽ ആറുപേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്‌ഫോടന കേസ്.
2009ൽ രാഷ്‌ട്രീയ സിഖ് സംഘട്ട് അദ്ധ്യക്ഷൻ രുൽദ സിംഹ് കൊല്ലപ്പെട്ട കേസ്
2010ലെ പട്യാല സ്‌ഫോടനക്കേസ്
2015ൽ ഹിന്ദുനേതാക്കളെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ട ഗൂഢാലോചനാ കേസ്
മൻദീപ് ധലിവാളിന്റെ പരിശീലനത്തിലും പണം സ്വരൂപിക്കുന്നതുമായി ബന്ധപ്പെട്ട് 2016ലെ കേസ്
2015ലും 2016ലും നിജ്ജാറിനെതിരെ ലുക്ക് ഔട്ട് സർക്കുലർ ( എൽ ഒ സി), റെഡ് കോർണർ നോട്ടീസ് (ആർ സി എൻ) എന്നിവ ഇന്ത്യ പുറപ്പെടുവിച്ചിരുന്നു.
പഞ്ചാബിലെ ആർ എസ് എസ് നേതാക്കളുടെ കൊലപാതകത്തിലും നിജ്ജറിന് പങ്കുണ്ടായിരുന്നു. ഇത് 2018 ൽഎൻഐഎ അന്വേഷിച്ചിരുന്നു. 2022ൽ പഞ്ചാബ് ജലന്ധറിൽ ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗുഢാലോചന നടത്തിയതുമായി ബന്ധപ്പെട്ടുള്ള കേസിൽ നിജ്ജാറിനെ പിടികൂടുന്നവർക്ക് പത്ത് ലക്ഷം രൂപയുടെ പാരിതോഷികം എൻ ഐ എ പ്രഖ്യാപിച്ചിരുന്നു. കാനഡ, യുകെ, യു എസ് എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളിലെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകളിലും നിജ്ജാർ പ്രതിയാണ്.
ഇപ്പോഴത്തെ സംഘർഷം ആരംഭിച്ചതുമുതൽ നിജ്ജാറിനെ കനേഡിയൻ പൗരൻ എന്നാണ് പാർലമെന്റിൽ ജസ്റ്റിൻ ട്രൂഡോ വിശേഷിപ്പിച്ചത്. കാനഡയിലേയ്‌ക്ക് കുടിയേറിയതിന് പിന്നാലെതന്നെ നിജ്ജാർ ഖാലിസ്ഥാൻ തീവ്രവാദ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയായിരുന്നു. കെ ടി എഫിന് പുറമേ വിഘടനവാദ സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ് എഫ് ജെ)യിലും നിജ്ജാർ പ്രവർത്തിച്ചിരുന്നു. കെ ടി എഫിലേയ്‌ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുകയും പരിശീലിപ്പിക്കുകയും ചെയ്ത ഭീകരനാണ് ഇയാൾ .
Comments