മൂന്ന് പതിറ്റാണ്ട് നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ വനിത സംവരണ ബിൽ യാഥാർത്ഥ്യമായിരിക്കുകയാണ്. മുപ്പത് വർഷത്തിലധികം ചരിത്രമുള്ള ബില്ലാണ് ഇന്ന്, പുതിയ പാർലമെന്റിൽ നടപ്പാക്കിയത്. പാർലമെന്റിൽ വനിതാ സംവരണ ബിൽ കൊണ്ടുവന്നിരുന്നെങ്കിലും പ്രതിഷേധങ്ങൾക്കൊടുവിൽ പാസാവാതെ പോവുകയായിരുന്നു. ലോക്‌സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിൽ കൊണ്ടുവന്നത്. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്.
2008-ൽ ഭരണഘടനയിലെ 108-ാമത് ഭേദഗതി ബില്ലിലാണ സംസ്ഥാന നിയമസഭകളിലെയും പാർലമെന്റിലെയും ആകെ സീറ്റുകളുടെ മൂന്നിലൊന്ന് (33%) സ്ത്രീകൾക്കായി സംവരണം ചെയ്യണമെന്ന് പറയുന്നത്. 33 ശതമാനം ക്വാട്ടയിൽ എസ്സി, എസ്ടി, ആംഗ്ലോ-ഇന്ത്യൻ എന്നിവർക്ക് ഉപ സംവരണം നൽകണമെന്നും ബിൽ നിർദ്ദേശിക്കുന്നു. 15 വർഷങ്ങൾക്ക് ശേഷം സംവരണം ഇല്ലാതാകുമെന്നും ബില്ലിൽ പറയുന്നു. ഈ കാലഘട്ടത്തിൽ സ്ത്രീ പുരുഷ അന്തരം കുറയ്‌ക്കാനും സഭകളിൽ തുല്യ പ്രാധാന്യം ലഭിക്കുമെന്ന് സാരം. നിലവിൽ വനിതാ എംപിമാർ ലോക്സഭയിലെ അംഗസംഖ്യയുടെ 15 ശതമാനത്തിൽ താഴെയാണ്. പല സംസ്ഥാന അസംബ്ലികളിലും പ്രാതിനിധ്യം 10 ശതമാനത്തിൽ താഴെയുമാണ്. ഇതിന് മാറ്റം വരുത്താൻ ഈ ബില്ലിന് കഴിയും.
1998 ജൂൺ നാലിന് ബിജെപി സർക്കാരാണ് 84-ാം ഭരണഘടന ഭേദഗതിയായി വനിതാ സംവരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചത്. എന്നാൽ ബില്ലിന് ആവശ്യമായ പിന്തുണ ലഭിക്കാതെ കാലാഹരണപ്പെടുകയായിരുന്നു. ഇതിന് ശേഷം 1999, 2002, 2003 വർഷങ്ങളിലും വാജ്‌പേയി സർക്കാരിന്റെ കീഴിൽ ബിൽ വീണ്ടും അവതരിപ്പിച്ചിരുന്നെങ്കിലും വിജയം കാണാനായില്ല.
എന്നാൽ 2010-ൽ ഒന്നിനെതിരെ 186 വോട്ടുകൾക്ക് രാജ്യസഭയിൽ ബിൽ പാസാകുകയായിരുന്നു. വനിതകൾക്ക് നിയമനിർമ്മാണ സഭകളിലും പാർലമെന്റിലും 33 ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ നടപ്പിലാക്കിയത്.
Comments