തിരുവനന്തപുരം: ബിയർ ചോദിച്ചിട്ട് നൽകാത്തതിന് അയൽവാസിയായ യുവാവിനെ ആക്രമിച്ച പ്രതി പിടിയിൽ. പുളിമാത്ത് പയറ്റിങ്ങാക്കുഴി തെക്കുംകര പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്നു വിളിക്കുന്ന ബിനു രാജിനെ(45) ആണ് കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അയൽവാസിയെ കുത്തികൊലപ്പെടുത്താനാണ് ശ്രമിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം നടന്നത്. പുളിമാത്ത് പയറ്റിങ്ങാകുഴി ജംഗ്ഷനിൽ വച്ചായിരുന്നു ആക്രമണം നടന്നത്. പയറ്റിങ്ങാക്കുഴി സ്വദേശി അജയമോന്റെ കൈവശമിരുന്ന ബിയർ തനിക്ക് വേണമെന്നാണ് ബിനുരാജ് ആവശ്യപ്പെട്ടത്. എന്നാൽ ബിയർ നൽകാത്തതിൽ ബിനു അസഭ്യം പറയുകയായിരുന്നു. തുടർന്ന് അരയിൽ വച്ചിരുന്ന കത്തി എടുത്ത് അജയമോന്റെ തലയിലും കഴുത്തിലും കുത്തുകയായിരുന്നു.
കത്തി കുത്ത് തടയുന്നതിനിടയിൽ അജയമോന്റെ ശരീരത്തിൽ ആഴത്തിൽ പരിക്കേൽക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ ഇയാളെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
റൂറൽ എസ്.പി ഡി. ശില്പയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിൽ സി.ഐ ബി. ജയൻ എസ്.ഐ വിജിത്ത് കെ. നായർ,രാജി കൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments