തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് പിന്നാലെ 75 ലക്ഷം രൂപ ചെലവഴിച്ച് ശിൽപശാല സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നോർവിജിയൻ ജിയോ യൂണിവേഴ്‌സിറ്റിയാണ് ശിൽപശാലയിൽ പരിശീലനം നൽകുക. ദുരന്ത പ്രതീകരണ നിധിയിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയിട്ടുള്ളത്. ദുരന്തസാധ്യതകൾ ലഘൂകരിക്കുന്നതിനാണ് ശിൽശാലയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. അഞ്ച് ദിവസമാണ് പരിശീലന കാലേയളവ്.
കാലാവസ്ഥയുൾപ്പെടെ നോർവെയിലെ സാഹചര്യങ്ങൾ കേരളത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രകൃതി ദുരന്തങ്ങൾ വെള്ളപ്പൊക്കവും മഴക്കെടുതികളുമാണ്. എന്നാൽ മഞ്ഞു വീഴ്ചയും ശൈത്യവുമുള്ള രാജ്യമാണ് നോർവെ. ഇവിടത്തെ യൂണിവേഴ്‌സിറ്റിയാണ് സംസ്ഥാനത്തെ ദുരന്ത സാധ്യത മുൻ നിർത്തി പരിശീലനം നൽകുന്നത്. ഇതിലെ വിരോധാഭാസം ഈ രംഗത്തെ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിലുള്ള പരിശീലനം കൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്.
കഴിഞ്ഞ വർഷം നോർവെയും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചിരുന്നു. കേരളത്തിൽ വിദേശ നിക്ഷേപവും വ്യവസായവും എത്തിക്കുമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. കോടികൾ ചെലവഴിച്ച് വിദേശ സന്ദർശനം നടത്തിയെങ്കിലും ചില്ലികാശിന്റെ പ്രയോജനം സംസ്ഥാനത്തിന് ഇതുവരെ ഉണ്ടായില്ല. നിക്ഷേപങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പിന്നെന്തിനാണ് മന്ത്രി സംഘത്തിന്റെ ഇത്തരം സന്ദർശനങ്ങൾ എന്ന ചോദ്യവും ഉയരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്ത് കോടികൾ ചെലവഴിച്ച വിദേശ സന്ദർശനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് 75 ലക്ഷം രൂപ ചെലവിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നത്.
Comments