കനേഡിയൻ സർക്കാറിന്റെ ഇന്ത്യ വിരുദ്ധ നിലപാടിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ വേൾഡ് ഫോറം. കാനഡയിലെ ഇന്ത്യൻ പ്രവാസികൾക്ക് നേരെ അക്രമം നടത്തുന്ന സിഖ് ഫോർ ജസ്റ്റിസ് അടക്കമുള്ള നിയമവിരുദ്ധമായ സംഘടനകളുടെ പ്രവർത്തനങ്ങളെ ശക്തമായി അപലപിക്കുന്നതായി ഇന്ത്യൻ വേൾഡ് ഫോറം. ഫോറം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് പ്രതികരണം. ഇന്ത്യ വേൾഡ് ഫോറം പ്രസിഡന്റ് പുനീത് സിംഗാണ് പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. കനേഡിയക്കാർക്ക് ഇന്ത്യയിൽ യതൊരു ബുദ്ധിമുട്ടുമില്ല. കനേഡിയൻ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുകയാണ് ഭാരതത്തിന്റെ സംസ്‌കാരമെന്നും ഫോറം പറഞ്ഞു.
വിഷയത്തിൽ കാനഡ സർക്കാർ ഗൗവരവമായി ഇടപെടണം. ഭീകരവാദികളായ അർഷ്ദീപ് സിംഗ് ധല്ല, ഗുർപത്വന്ത് സിംഗ് പന്നൂൻ എന്നിവർക്ക് ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് കാനഡയുടെ മണ്ണിൽ സൗകര്യമൊരുക്കരുത്. കാനഡയിലെ ഇന്ത്യൻ പ്രവാസികൾക്കും അവരുടെ നിക്ഷേപങ്ങൾക്കും പ്രശ്‌നമുണ്ടാകാനുള്ള ഏതൊരു ശ്രമവും യുഎൻ ചാർട്ടറിന്റെ നിയമങ്ങളുടെ ലംഘനമാണെന്നും ഫോറം വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഖലിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളൽ തുടങ്ങുന്നത്. കൊടും കുറ്റവാളിയായ നിജ്ജാർ സിംഗ് കൊല്ലപ്പെട്ടതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാക്കുകളാണ് വിഷയത്തിന് ആക്കം കൂട്ടിയത്. എന്നാൽ കനഡയുടേത് അടിസ്ഥാനരഹിതമായി ആരോപണമാണെന്നും ഇന്ത്യ വിരുദ്ധ നിലപാടുകൾക്ക് കനേഡിയൻ മണ്ണ് ഉപയോഗിക്കപ്പെടുകയാണെന്നും ഇന്ത്യ പറഞ്ഞു.
ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ കാനഡ വിഷയത്തിൽ പുറത്താക്കുകയും ഇതിനെ തുടർന്ന് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യയും പുറത്താക്കുകയും ചെയ്തിരുന്നു. ലോകരാജ്യങ്ങൾ ഇന്ത്യയ്‌ക്ക് അനുകൂലമാം വിധം പ്രതികരിച്ചതോടെ കാനഡ നിലപാടിൽ നിന്ന് അൽപ്പം അയഞ്ഞെങ്കിലും കാനഡ നിലപാടിൽ നിന്നും പൂർണ്ണമായും മാറിയിട്ടില്ല.
Comments