എറണാകുളം: നെടുമ്പാശ്ശേരി കരിയാട് ബേക്കറിയിൽ എസ്‌ഐയുടെ പരാക്രമം. പ്രകോപനങ്ങളൊന്നുമില്ലാതെ പെൺകുട്ടി ഉൾപ്പെടെ 5 പേരെ മർദ്ദിച്ചതായി പരാതി. കരയാട് ജംഗ്ഷനിലെ ബേക്കറി അറ്റ് കൂൾ ബാറിലെത്തിയായിരുന്നു എസ്‌ഐ സുനിൽ ഇവരെ മർദ്ദിച്ചത്. ബേക്കറിയിലുണ്ടായിരുന്ന കടയുടമ കുഞ്ഞുമോൻ, ഭാര്യ എൽബി, മകൾ മെറിൻ, ജീവനക്കാരൻ ബൈജു, വ്യാപാരി ജോണി എന്നിവർക്കാണ് മർദ്ദനമേറ്റത്.
നെടുമ്പാശ്ശേരി പോലീസ് സ്‌റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സുനിൽ. കട അടയ്‌ക്കാൻ നിൽക്കുന്ന സമയത്താണ് പോലീസ് അവിടേക്ക് എത്തുന്നത്. പിന്നീട് കടയിലേക്ക് കയറിയ ഇയാൾ അവിടെ ഉണ്ടായിരുന്ന അഞ്ചു പേരെയും ചൂരൽ വടി കൊണ്ട് അടിക്കുകയായിരുന്നു. പ്രകോപനങ്ങളൊന്നുമില്ലാതെയാണ് തന്നെയും കൂടെയുണ്ടായിരുന്നവരെയും മർദ്ദിച്ചതെന്ന് കുഞ്ഞു മോൻ പറഞ്ഞു. എസ്‌ഐ സുനിൽ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. കരിയാട് കത്തിക്കുത്ത് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയതെന്നായിരുന്നു എസ്‌ഐയുടെ വാദം.