വയനാട്: മധുവധക്കേസിൽ അപ്പീൽ വിചാരണയ്‌ക്കായി ഹൈക്കോടതിയിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ ശുപാർശ. ഹൈക്കോടതിയിലെ സീനിയർ അഡ്വക്കേറ്റ് എറണാകുളം സ്വദേശി കെപി സതീഷ്‌കുമാറാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി പരിഗണനയിലുള്ളത്. ഇത് സംബന്ധിച്ചുള്ള ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
സർക്കാർ ശുപാർശ ഉടനെ ഹൈക്കോടതിയ്‌ക്ക് കൈമാറും. കേസിൽ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി എടത്തല സ്വദേശി അഡ്വ. പി.വി. ജീവീഷിന്റെ പേരും നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ തങ്ങളെ അറിയിക്കാതെയാണ് കേസിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നീക്കം നടക്കുന്നതെന്ന് മധുവിന്റെ കുടുംബവും നീതി സമരസമിതിയും ആരോപിക്കുന്നു.
കഴിഞ്ഞ എപ്രിൽ അഞ്ചിനാണ് കേസിലെ 16-ൽ 13 പ്രതികളെ ഏഴ് വർഷം തടവ് ശിക്ഷയ്‌ക്ക് വിധിച്ചത്. ഏപ്രിൽ 25-ന് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചു. തുടർന്ന് കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വേണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ കുടുംബവും സമരസമിതിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ നേരിൽ കണ്ട് അപേക്ഷ സമർപ്പിച്ചിരുന്നു.
അഡ്വ. പി.വി. ജീവീഷ്, അഡ്വ. രാജേഷ് എം. മേനോൻ, അഡ്വ. സി.കെ. രാധാകൃഷ്ണൻ എന്നിവരുടെ പേരുകളാണ് മധുവിന്റെ കുടുംബം കൈമാറിയത്. എന്നാൽ നിലവിലെ നീക്കം കേസിനെ ദുർബലപ്പെടുത്തി ശിക്ഷ ഇളവ് ചെയ്ത് അട്ടിമറിക്കാനാണെന്നാണ് സമരസമിതിയുടെ ആരോപണം. മധുവിന്റെ കുടുംബം ആവശ്യപ്പെട്ടവരെ തന്നെ നിയമിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമരസമിതി വ്യക്തമാക്കി.