പത്തനംതിട്ട: വേനൽക്കാല കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ക്രമക്കേടിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ പരിശോധന നടത്തി വിജിലൻസ്. കോന്നി, പ്രമാടം, പള്ളിക്കൽ പഞ്ചായത്തുകളിലാണ് ഒരേ സമയം വിജിലൻസ് സംഘം പരിശോധനയ്‌ക്ക് എത്തിയത്. വേനൽക്കാല കുടിവെള്ള വിതരണത്തിന് കരാറുകാരൻ അമിത തുക ബില്ലായി എഴുതിയെടുത്തെന്ന പരാതിയിലാണ് പരിശോധന.
പല പഞ്ചായത്തുകളിലും മുൻ വർഷത്തെ അപേക്ഷിച്ച് നാലും അഞ്ചും ലക്ഷം രൂപ വരെ ഇത്തവണ വർദ്ധിക്കുകയായിരുന്നു. പലർക്കും കൃത്യമായി കുടിവെള്ളം കിട്ടിയില്ലെന്ന് പരാതി ഉയർന്നതോടെ പ്രമാടം പഞ്ചായത്തിൽ കരാറുകാരന് ബിൽ തുക നൽകുന്നതിനെ ചൊല്ലി ഉയർന്ന തർക്കത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ പരാതിയെ തുടർന്ന് വിജിലൻസ് കഴിഞ്ഞ മാസം പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അന്വേഷണത്തിന്റെ രണ്ടാംഘട്ടമായാണ് പഞ്ചായത്തുകളിൽ ഒരേസമയം വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.