കൊല്ലം: തീരദേശ പാതകളിലൂടെ വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് നടത്തുന്നതിനാൽ ട്രാക്കിലെ പഴയ പാളങ്ങൾ മാറ്റി യന്ത്രങ്ങളുടെ സഹായത്തോടെ പുതിയവ സ്ഥാപിക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. വന്ദേഭാരത് എക്‌സ്പ്രസിന്റെ വേഗതയ്‌ക്ക് അനുസരിച്ചുള്ള ശേഷി ചില സ്ഥലങ്ങളിൽ പാളത്തിന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നീക്കം. കരുവാറ്റയ്‌ക്കും കായംകുളത്തിനും ഇടയിലുള്ള സ്ലീപ്പറുകളും റെയിലുകളും ഉൾപ്പെടെ പുതിയത് സ്ഥാപിക്കുകയാണ്.
കരുവാറ്റ ആയാപറമ്പ് റെയിൽ ഗേറ്റ് മുതൽ കായംകുളം വരെയുള്ള ഭാഗത്തായി പടിഞ്ഞാറ് വശത്തെ ട്രാക്കാണ് നവീകരിച്ചുകൊണ്ടിരിക്കുന്നത്. കോൺക്രീറ്റ് സ്ലീപ്പറുകളും റെയിലുകളും പൂർണമായി മാറ്റിയാണ് നവീകരണം നടത്തുന്നത്. കരുവാറ്റ മുതൽ ചേപ്പാട് വരെയും പാളങ്ങൾ മാറ്റി സ്ഥാപിക്കുന്ന ജോലി പൂർത്തിയായി കഴിഞ്ഞു. ശേഷം കായകുളം വരെയുള്ള അപാകതകൾ ഉടൻ തന്നെ പൂർത്തിയാക്കും. കായംകുളം സ്റ്റേഷന് സമീപത്തായി കോൺക്രീറ്റ് സ്ലീപ്പറിൽ 12 മീറ്റർ നീളത്തിൽ പാളങ്ങൾ യന്ത്രസഹായത്തോടെ ഘടിപ്പിച്ച് പ്രത്യേക വാഹനത്തിൽ എത്തിച്ചാണ് പാത നവീകരിക്കുന്നത്.
തീരദേശപാതയിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയാണ് ഇരട്ടപ്പാതയുള്ളത്. വന്ദേഭാരതിനൊപ്പം എല്ലാ ട്രെയിനുകൾക്കും പരമാവധി വേഗം ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്. പാലങ്ങൾ ബലപ്പെടുത്തിയും പഴയപാളങ്ങൾ നീക്കം ചെയ്തും വേഗം കൂട്ടാമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.