തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന്റെ നിര്യാണത്തിൽ അനുശോചിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മികച്ച സിനിമകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ സംവിധായകനായിരുന്നു കെ.ജി ജോർജ്. സംസ്ഥാന-ദേശീയ പുരസ്കാരങ്ങൾ നേടിയ അദ്ദേഹം മലയാള സിനിമാ മേഖലയിൽ വേറിട്ട പാത തുറന്ന പ്രതിഭയാണ്.
കെ.ജി ജോർജിന്റെ ‘പഞ്ചവടിപാലം’ സമകാലീന സാഹചര്യത്തിലും പ്രസക്തമാണ്. സ്വപ്നാടനവും യവനികയും ആദാമിന്റെ വാരിയെല്ലും ഉൾപ്പെടെ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും വ്യത്യസ്തതകൾ നിറഞ്ഞതാണ്. കെ.ജി ജോർജിന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കലാ ആസ്വാദകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു.
എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു കെ.ജി ജോർജിന്റെ അന്ത്യം. 77 വയസായിരുന്നു. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്‌ക്ക് പുതിയ ഭാഷ്യം നൽകിയ സംവിധായകനായിരുന്നു കെ.ജി.ജോർജ്. ഇരുപതോളം ചിത്രങ്ങൾ സംവിധാനം ചെയ്ത അദ്ദേഹത്തിന് 9 സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2015 ൽ ജെ.സി ഡാനിയേൽ അവാർഡ് നൽകി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിരുന്നു.