പട്ന: പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ ഏറ്റവും യോഗ്യൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആണെന്ന് ജെഡിയു നേതാവ്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ മുഖമായി ഉയർത്തി കൊണ്ടുവരാൻ നിതീഷ് കുമാറിനേക്കാൾ കഴിവുള്ള മറ്റൊരു നേതാവ് ഇല്ലെന്നും ഇൻഡി സഖ്യത്തിലെ നേതാക്കളെല്ലാം അദ്ദേഹത്തിന്റെ പേര് നിർദ്ദേശിക്കുമെന്നും ബീഹാർ വിധാൻ സഭയുടെ ഡെപ്യൂട്ടി സ്പീക്കറും ജനതാദൾ (യുണൈറ്റഡ്) നേതാവുമായ മഹേശ്വർ ഹസാരി അവകാശപ്പെട്ടു.
‘മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രധാനമന്ത്രിക്ക് ആവശ്യമായ എല്ലാ ഗുണങ്ങളും ഉണ്ട്. ഇൻഡി സഖ്യം എപ്പോൾ വേണമെങ്കിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ പേര് പ്രഖ്യാപിക്കും. അത് നിതീഷ് കുമാറിന്റെ പേരായിരിക്കും. രാംമനോഹർ ലോഹ്യയ്‌ക്ക് ശേഷം രാജ്യത്ത് ഉന്നത സോഷ്യലിസ്റ്റ് നേതാവ് ഉണ്ടെങ്കിൽ അത് നിതീഷ് കുമാർജിയാണെന്ന് പ്രധാനമന്ത്രി ഒരിക്കൽ പറഞ്ഞിരുന്നു. നിതീഷ് കുമാർ അഞ്ച് തവണ കേന്ദ്രത്തിൽ മന്ത്രിയായിട്ടുണ്ട്. 18 വർഷമായി ബിഹാറിന്റെ മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുന്നു’-മഹേശ്വർ ഹസാരി പറഞ്ഞു.
2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടിയുടെ ഒരുക്കങ്ങളെക്കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മഹേശ്വർ ഹസാരി. അടുത്തിടെ നടന്ന മൂന്ന് മീറ്റിംഗുകളിലും പ്രതിപക്ഷ സഖ്യം തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇതിനിടെയാണ് അവകാശവാദവുമായി ജെഡിയു നേതാവ് രംഗത്ത് വന്നിരിക്കുന്നത്. മമതയും കെജ്‍രിവാളും നിതീഷും അടക്കമുള്ള പ്രതിപക്ഷ സഖ്യത്തിലെ എല്ലാ നേതാക്കളും പ്രധാനമന്ത്രി പദം സ്വപനം കാണുകയാണ്.