ന്യൂഡൽഹി: വരും കാലങ്ങളിൽ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി ലോക വ്യാപാരത്തിന്റെ അടിത്തറയായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ചരിത്രമായി ഓർക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പരാമർശിച്ചത്.
‘ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി രാജ്യം നിർദ്ദേശിച്ചതാണ്. ജി 20 ഉച്ചകോടിയുടെ വിജയം ഓരോ പൗരന്റെയും സന്തോഷം ഇരട്ടിയാക്കി. ആഫ്രിക്കൻ യൂണിയനെ ജി 20 അംഗമാക്കുന്നതിൽ ഇന്ത്യയുടെ നേതൃത്വത്തെ ലോകം അംഗീകരിച്ചു. ജി 20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച വേദിയായ ഭാരത് മണ്ഡപം എന്ന വേദി ലോകമെമ്പാടും കീർത്തി കേട്ടിരിക്കുകയാണ്’പ്രധാനമന്ത്രി പറഞ്ഞു.
‘സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആഘോഷിക്കും. വിനോദസഞ്ചാര മേഖലയിലൂടെ കുറഞ്ഞ മുതൽമുടക്കിൽ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ രാജ്യം മുൻപന്തിയിലാണ്. ഒരു ലക്ഷത്തിലധികം വിദേശ പ്രതിനിധികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയും രാജ്യത്തിന്റെ വൈവിധ്യവും പൈതൃകവും ആസ്വദിക്കുകയും ചെയ്തു. ഇത് ജി 20 യോഗങ്ങളുടെ പിന്തുണ വർദ്ധിപ്പിച്ചു’
‘അടുത്തിടെ രവീന്ദ്രനാഥ ടാഗോറിന്റെ ശാന്തിനികേതനും കർണാടകയിലെ ഹൊയ്സാല ക്ഷേത്രങ്ങളും ലോക പൈതൃക സ്ഥലങ്ങളായി പ്രഖ്യാപിച്ചത് അഭിമാനകരമാണ്. ജി 20 ഉച്ചകോടിയിൽ ലോക നേതാക്കൾ മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലി അർപ്പിക്കുന്ന കാഴ്ച ആർക്കും മറക്കാനാവില്ല. അദ്ദേഹത്തിന്റെ ആശയങ്ങൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതിന്റെ തെളിവാണിതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.