എറണാകുളം: ലൈംഗിക പീഡന പരാതിയിൽ വ്‌ളോഗർ ഷക്കീർ സുബ്ഹാനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ഷക്കീർ വിദേശത്ത് നിന്ന നാട്ടിലേക്ക് വരാൻ കൂട്ടാക്കാത്ത സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയിൽ മല്ലു ട്രാവലറിനെതിരെ എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഹോട്ടലിൽ വച്ച് ഷക്കീർ സുബാൻ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിലുള്ളത്. ഏറെ നാളായി കൊച്ചിയിലാണ് യുവതി താമസിക്കുന്നതെന്നും അഭിമുഖത്തിനായാണ് ഷക്കീറിന്റെ മുറിയിൽ എത്തിയതെന്നുമാണ് പരാതിയിൽ വ്യക്തമാക്കുന്നത്.
പ്രതിശ്രുത വരനുമൈാപ്പമാണ് യുവതി ഹോട്ടലിൽ എത്തിയത്. മറ്റൊരു ആവശ്യത്തിന് യുവാവ് പുറത്തിറങ്ങിയ സമയത്ത് ഷക്കീർ കടന്നുപിടിക്കാൻ ശ്രമിച്ചതെന്നാണ് സൗദി സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. തന്റെ മുമ്പിൽ നഗ്‌നതാ പ്രദർശനം നടത്തിയെന്നും വ്യക്തമാക്കിയ പരാതിക്കാരിയുടെ വീഡിയോയും ഇതിനോടകം പുറത്ത് വന്നിരുന്നു.
ഷക്കിർ സുബ്ഹാനെതിരെയുള്ള നടപടി വൈകുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. പ്രതി വിദേശത്താണ് ഉള്ളതെന്നും ഉടൻ നാട്ടിലേക്ക് ഇല്ലെന്ന വിവരം ലഭിച്ചതായും കൊച്ചി സെൻട്രൽ പോലീസ് അറിയിച്ചിരുന്നു. ഷക്കീർ സുബാൻ നാട്ടിലെത്തിയ ശേഷം ഇയാളെ ചോദ്യം ചെയ്യാനായി വിളിപ്പിക്കാനായിരുന്നു ആദ്യം തിരുമാനിച്ചത്. വിദേശത്ത് തന്നെ തുടരുന്ന സാഹചര്യത്തിലാണ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.