ന്യൂയോർക്ക്: ഇന്ത്യ – കാനഡ തർക്കത്തിൽ ഇന്ത്യയ്‌ക്ക് പിന്തുണയുമായി ശ്രീലങ്ക. കാനഡ തീവ്രവാദികളുടെ പറുദീസയായി മാറിയെന്ന് ശ്രീലങ്കൻ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. ഇന്ത്യയ്‌ക്കെതിരെ ഒരു തെളിവും ഇല്ലാതെയാണ് ട്രൂഡോ പരാമർശം നടത്തിയിരിക്കുന്നത്. അതിൽ അതിശയിക്കാൻ ഒന്നുമില്ല. മുൻപും ഇത്തരത്തിൽ അടിസ്ഥാന രഹിതമായ ആരോപണവുമായി രംഗത്തുവന്നിട്ടുള്ള വ്യക്തിയാണ് ട്രൂഡോയെന്നും അലി സാബ്രി പറഞ്ഞു.
ട്രൂഡോ അടുത്തിടെ നാസി ബന്ധമുണ്ടായിരുന്നവരെ രാജ്യത്തേയ്‌ക്ക് ക്ഷണിച്ചു വരുത്തിയിരുന്നു. ഇതിൽ നിന്നും വ്യക്തമാക്കാം അദ്ദേഹത്തിന്റെ നിലപാട്. കനഡ ഒരു വിഭാഗം തീവ്രവാദികളുടെ പറുദീസയായി മാറി. അതിൽ ഒട്ടും ആശങ്കപ്പെടാനില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇന്ത്യയ്‌ക്കെതിരെ ട്രൂഡോ നടത്തുന്നത്. മുൻപും ഇത്തരം പ്രസ്താവനയുമായി എത്തിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. അലി സാബ്രി പറഞ്ഞു.
വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് യുഎൻ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കാനഡ വിഷയത്തിൽ അദ്ദേഹം രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. യുൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറസുമായും പൊതുസഭ അദ്ധ്യക്ഷനുമായും അദ്ദേഹം കഴിഞ്ഞദിവസം ചർച്ച നടത്തിയിരുന്നു.
ഇന്ത്യൻ നയതന്ത്ര കാര്യലയങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം കാനഡയിൽ ഖലിസ്ഥാൻവാദികളുടെ പ്രതിഷേധങ്ങൾ നടന്നിരുന്നു. തലസ്ഥാനമായ ഒട്ടാവ ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളിലാണ് പ്രതിഷേധം നടന്നത്. ആകെ 500 ൽ താഴെ ആൾക്കാർ മാത്രമാണ് പ്രതിഷേധങ്ങളിൽ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്.