തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വിദേശ യാത്രക്കൊരുങ്ങി സ്പീക്കർ എ എൻ ഷംസീർ. ഘാനയിലേക്കാണ് സ്പീക്കർ എഎൻ ഷംസീറിന്റെ സന്ദർശനം. വിദേശ യാത്രയ്ക്ക് 13 ലക്ഷം രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെയാണ് സന്ദർശനം. ഘാനയിൽ നടക്കുന്ന 66–ാം കോമൺവെൽത്ത് പാർലമെന്ററി കോൺഫറസിൽ പങ്കെടുക്കാനാണ് ഷംസീറിന്റെ യാത്ര.
യാത്രയുടെ ചെലവിനായാണ് 13 ലക്ഷം ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചതെന്നാണ് ധനവകുപ്പിന്റെ ന്യായീകരണം. യാത്രാ ചെലവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സെക്രട്ടറിയേറ്റ് ഓഗസ്റ്റ് 16ന് സർക്കാരിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധന ബജറ്റ് വിങിൽ നിന്നു സെപ്റ്റംബർ 23ന് തുക അനുവദിച്ചത്. നിയമസഭാ സെക്രട്ടറിയും സ്പീക്കറെ അനുഗമിക്കുന്നുണ്ടെന്നു നിയമസഭാ അധികൃതർ വ്യക്തമാക്കി.