കഴിഞ്ഞ 24 വർഷത്തോളമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം ഭൂമിയെ വലം വെച്ചുകൊണ്ടിരിക്കുകയാണ്. നിരവധി നിർണായക ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഐഎസ്എസ് വേദിയായിരുന്നു. ഇപ്പോഴിതാ നിലയത്തിന് ഒരു റിട്ടയർമെന്റ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് നാസ. ഐഎസ്എസിനെ തിരികെ ഭൂമിയിലേക്ക് അയക്കുന്ന പദ്ധതിയിൽ സ്വകാര്യ ബഹിരാകാശ കമ്പനികളുടെയും സഹായം തേടുമെന്ന് നാസ വ്യക്തമാക്കി.
2030 വരെയാകും ഐഎസ്എസ് പ്രവർത്തനം തുടരുമെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ ബഹിരാകാശ നിലയത്തെ സുരക്ഷിതമായി ഭ്രമണപഥത്തിൽ നിന്നും മാറ്റുന്നതിനുള്ള പദ്ധതിയാണ് സജ്ജമാക്കുന്നത്. ഭ്രമണപഥത്തിൽ നിന്നും മാറ്റുന്ന നിലയത്തെ ജനവാസമില്ലാത്ത മേഖലയിലേക്ക് ഇടിച്ചിറക്കാനാണ് പദ്ധതിയിടുന്നത്. പുതിയ ബഹിരാകാശ പേടകം ഉപയോഗിച്ചോ അല്ലെങ്കിൽ നിലവിലുള്ള ഐഎസ്എസിനോട് കൂട്ടിച്ചേർക്കാവുന്ന ഭാഗമോ ഉപയോഗിച്ച് ഭ്രമണപഥത്തിൽ മാറ്റം വരുത്തിയ ശേഷം ഭൂമിയോട് അടുപ്പിക്കുകയായിരിക്കും ചെയ്യുക.
നിലവിൽ ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിൽ നിന്നും വ്യതിചലിപ്പിക്കുന്ന വാഹനമാക്കി മാറ്റാനാണ് ശ്രമം. ഇതിലൂടെയാകും ഭൂമിയിലേക്ക് പ്രവേശിപ്പിക്കുക. ദിശാ നിയന്ത്രണ സംവിധാനങ്ങൾ മുഖേന പസഫിക് സമുദ്രത്തിലേക്കാകും അന്താരാഷ്‌ട്ര നിലയം പതിക്കുന്നത്. ഐഎസ്എസിനെ തിരികെ ഭൂമിയിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ ഡിഓർബിറ്റ് വെഹിക്കിളിന്റെ നിർമ്മാണത്തിനും പരീക്ഷണത്തിനും വർഷങ്ങൾ എടുത്തേക്കാം. ഐഎസ്എസ് വിരമിച്ചതിന് ശേഷം സ്വകാര്യ കമ്പനികൾ മുഖേന പുതിയ പേടകത്തിലൂടെ സ്ഥാപിക്കുന്നതിനുള്ള പദ്ധതി നാസ പ്രഖ്യാപിച്ചിരുന്നു.