വാഷിംഗ്ടൺ: അമ്മയെ കുത്തിക്കൊന്ന കേസിൽ മകൾ പ്രതിയെന്ന് കോടതി. യുഎസിലെ ഓഹായോ സ്വദേശിയും ആരോഗ്യപ്രവർത്തകയുമായ ബ്രെൻഡ പവലിനെ(50) കൊലപ്പെടുത്തിയ കേസിലാണ് 23 -കാരിയായ മകൾ സിഡ്‌നി പവൽ കുറ്റക്കാരിയാണെന്ന് തെളിഞ്ഞത്. മൂന്നു വർഷം മുമ്പായിരുന്നു സംഭവം.
2020 മാർച്ചിലാണ് അമ്മയെ സിഡ്‌നി പവൽ കുത്തി കൊലപ്പെടുത്തിയത്. കോളേജിൽ നിന്നും സിഡ്‌നിയെ പുറത്താക്കിയത് അമ്മ അറിയാതിരിക്കാനായിരുന്നു മകൾ ഈ ക്രൂര കൃത്യം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. തുടർന്ന് തെളിവ് നശിപ്പിക്കാനും സിഡ്‌നി ശ്രമിച്ചതായി കോടതി കണ്ടെത്തി.
കോളേജിൽ നിന്നും പുറത്താക്കിയ വിവരം അമ്മ അറിയാതിരിക്കാൻ ശ്രമിച്ച യുവതി അടുക്കളയിൽ ഉപയോഗിക്കുന്ന പാൻ ഉപയോഗിച്ച് 50-കാരിയെ അടിച്ചു വീഴ്‌ത്തിയ ശേഷം കത്തി കൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് പോലീസ് വീട്ടിലെത്തി ബ്രെൻഡയെ ആശുപത്രിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മയുടെ കഴുത്തിൽ 30 പ്രാവശ്യത്തിലധികം മകൾ കത്തി കുത്തിയിറക്കിയതായി കോടതിയിൽ തെളിഞ്ഞു. ഈ മാസം 28-ന് പ്രതിയുടെ ശിക്ഷ പ്രഖ്യാപിക്കും.